തിരുവല്ല: പതിനായിരങ്ങൾക്ക് ചിരിയോർമകൾ സമ്മാനിച്ച് സുവർണനാവുകാരൻ യാത്രയായി. വിശ്വാസ പറുദീസയിലേക്കുള്ള യാത്രയ്ക്കായി ഒരുങ്ങിയിരുന്ന വലിയ ഇടയൻ വിടചൊല്ലുന്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരുടെ കണ്ഠമിടറി, കണ്ണുകൾ ഈറനണിഞ്ഞു.
ആധ്യാത്മികതയ്ക്കു പുത്തൻമാനങ്ങൾ പകർന്നു നൽകി വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും മനസിൽ ചിരപ്രതിഷ്ഠ നേടിയ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ മൃതശരീരം സഭാ ആസ്ഥാനമായ പുലാത്തീൻ വളപ്പിലെ സെന്റ് തോമസ് പള്ളിയോടു ചേർന്ന പ്രത്യേക കബറിടത്തിലാണ് അടക്കം ചെയ്തത്. മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. പദ്മഭൂഷണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിനെ പൂർണ സംസ്ഥാന ബഹുമതികൾ നൽകിയാണ് യാത്രയാക്കിയത്. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവടക്കം അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
മൃതശരീരം രണ്ടുദിവസം പൊതുദർശനത്തിനുവച്ച അലക്സാണ്ടർ മാർത്തോമ്മ ഓഡിറ്റോറിയത്തിൽത്തന്നെ തയാറാക്കിയ താത്കാലിക മദ്ബഹായിലെ വിടവാങ്ങൽ ശുശ്രൂഷയ്ക്കും ഔദ്യോഗിക ബഹുമതികൾക്കുംശേഷം വിലാപയാത്രയായാണ് സെന്റ് തോമസ് ദേവാലയ അങ്കണത്തിലൂടെ കബറിൽ എത്തിച്ചത്.
ബിജു കുര്യൻ
ചിരിയോർമകൾ ബാക്കിയായി; സ്വർണനാവുകാരൻ യാത്രയായി
01:51 AM May 07, 2021 | Deepika.com