കൊച്ചി: കോവിഡ് ബാധിതനായി യഥാസമയം വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതെ മരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് ഹൈക്കോടതി. വെന്റിലേറ്റര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ച ആലുവ ഉദ്യോഗമണ്ഡല്‍ സ്വദേശി കൃഷ്ണകുമാറിന്റെ മരണം ആശങ്കയുളവാക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു.
ഇന്നലെ ഹ്യൂമന്‍ റൈറ്റ്സ് ഫോറമാണ്് കൃഷ്ണകുമാറിനു നേരിട്ട ദുരന്തം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കൃഷ്ണകുമാറിനെ കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇയാളെ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ കലൂരിലെ താത്കാലിക സെന്ററിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇവിടെയും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞു. എന്നാല്‍ അവിടെയൊന്നും സൗകര്യം ലഭിച്ചില്ല. പിന്നീടു പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചെന്ന് ഹര്ജിക്കാരന് വിശദീകരിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ആശങ്ക പങ്കുവച്ചത്.
ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നതെന്ന് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും അഭിഭാഷകന് അറിയിച്ചു. കോവിഡ് രോഗികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമാണ് എംഇഎസ് സ്ഥാപനങ്ങള്‍ ഈടാക്കുന്നതെന്നും അവരുടെ അഭിഭാഷകനും വിശദീകരിച്ചു. ഈ നിലപാടുകളെ പ്രശംസിച്ച ഡിവിഷന് ബെഞ്ച് ഇതാണ് റംസാന് കാലത്തെ യഥാര്‍ഥ വികാരമെന്ന് വാക്കാല്‍ പറഞ്ഞു.
ഓക്സിമീറ്ററിന്റെയും മാസ്കിന്റെയും വില നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് ഹര്‍ജിയില്‍ ജസ്റ്റീസ് ബ്രിഗേഡ് എന്ന സംഘടനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമാക്കി. 800 രൂപയായിരുന്ന ഓക്സി മീറ്ററിന് 2500 രൂപയായി. ഇവയ്ക്കാണെങ്കില്‍ 12 - 18 ശതമാനം നികുതിയും ഈടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഐഎംഎയടക്കമുള്ളവര്ക്ക് കോവിഡ് ചികിത്സയുടെ കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ആര്‍ടി - പിസിആര്‍ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്കിയ ഉപഹര്‍ജി സമാന വിഷയം സിംഗിള്‍ ബെഞ്ചിനു മുന്നിലുണ്ടെന്ന് വ്യക്തമാക്കി ഡിവിഷന് ബെഞ്ച് നിരസിച്ചു.
വെന്റിലേറ്റര്‍ ലഭിക്കാതെ രോഗി മരിക്കുന്ന സാഹചര്യം ഉണ്ടാകരുത്
01:51 AM May 07, 2021 | Deepika.com