തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തെ സംബന്ധിച്ചു സിപിഎം, സിപിഐ നേതാക്കൾ തമ്മിൽ പ്രാരംഭ ചർച്ച തുടങ്ങി. കഴിവതും പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനുള്ള ആലോചനയാണ് ഇന്നലെ നടന്ന ചർച്ചകളിൽ പ്രധാനമായും ഉണ്ടായത്.
മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചയൊന്നും ഉണ്ടായില്ല. ഇടതുമുന്നണിയിലെ മറ്റു പാർട്ടികളുമായി മന്ത്രിസഭാ രൂപീകരണത്തെ സംബന്ധിച്ച് ഇന്നു ചർച്ച നടത്തും. നാളെ മുതൽ ലോക്ക്ഡൗണ് ആയതിനാൽ ഫോണിലൂടെയും മറ്റും ആശയവിനിമയം നടത്താനാണു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് ഇന്നലെ ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തത്.
സിപിഎം മന്ത്രിമാരെ സംബന്ധിച്ചു പാർട്ടിയിൽ ഏതാണ്ട് ധാരണയായെന്നാണു വിവരം. 18-നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നൽകുന്ന മന്ത്രിമാരുടെ പട്ടിക സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ചേരുന്ന പാർട്ടി സംസ്ഥാന സമിതി അംഗീകരിക്കും. ഇന്നോ നാളെയോ സിപിഎം മന്ത്രിമാരുടെ കാര്യത്തിൽ വ്യക്തതയുണ്ടാകും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കുന്നതിൽ നല്ല ജാഗ്രത വേണമെന്ന നിർദേശമാണു ബന്ധപ്പെട്ടവർക്കു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്. പാർട്ടി നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരെ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരാക്കാനാണ് സിപിഎം ആലോചന. പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ വിദ്യാസന്പന്നരായ പുതുമുഖങ്ങളെ ഉൾപ്പെടുത്തും.
പാർട്ടിക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായി ദൈനംദിനം ബന്ധപ്പെടാൻ കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിനായി ഒരു പാർട്ടി നേതാവിനെ തന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണം. എം.സ്വരാജിനെയോ എ.സന്പത്തിനെയോ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള ആലോചന നടക്കുന്നുണ്ട്.
ഭരണത്തിൽ പിടിമുറുക്കാൻ സിപിഎം; മന്ത്രിമാർക്കായി ചർച്ച തുടങ്ങി
01:51 AM May 07, 2021 | Deepika.com