കോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജയിലുകളിൽ സന്ദര്‍ശകര്‍ക്ക് പൂര്‍ണവിലക്കേർപ്പെടുത്തി. സെന്‍ട്രല്‍, ഓപ്പണ്‍, ജില്ലാ ജയിലുകളിലും സബ് ജയിലുകളിലുമെല്ലാം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ഇ-മുലാകാത്ത് സംവിധാനം ഉപയോഗപ്പെടുത്തി തടവുകരുമായി ബന്ധുക്കള്‍ക്ക് ഓൺലൈൻ കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയില്‍ വകുപ്പ് അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ച നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) വികസിപ്പിച്ചെടുത്ത ഇ-പ്രിസണ്‍ സോഫ്റ്റ്വേറിലാണു തടവുകാരുടെ കൂടിക്കാഴ്ച ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്ന് അനുവദിക്കുന്ന ലിങ്ക് വഴി മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്ടോപ്, കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് കൂടിക്കാഴ്ച നടത്താം.
വാട്സ് ആപ്പ് മുഖേനയും വീഡിയോ കോള്‍ വഴിയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നുണ്ട്. അതേസമയം, ജയിലുകളില്‍ മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ജയില്‍ ഡിജിപി കഴിഞ്ഞദിവസം ഉത്തരവിറക്കി. ജയില്‍ ഉദ്യോഗസ്ഥര്‍ക്കും അന്തേവാസികള്‍ക്കും രണ്ടോ മൂന്നോ വീതം ത്രിലെയര്‍ കോട്ടണ്മാസ്കുകള് വിതരണം ചെയ്യും. എല്ലാസമയത്തും അവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്ക് നിര്‍ബന്ധമാക്കി നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ഡിജിപിയുടെ നേരിട്ടുള്ള പരിശോധനയില്‍ ഗുരുതരലംഘനമാണു കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മാസ്ക് നിര്‍ബന്ധമാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്കു രണ്ടാഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ഋഷിരാജ് സിംഗ് ദീപികയോട് പറഞ്ഞു. പരോള്‍ അനുവദിച്ചതിലൂടെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെങ്കിലും റിമാന്‍ഡ് തടവുകാരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
കോവിഡ്: ജയിലുകളില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്
01:25 AM May 07, 2021 | Deepika.com