തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ ആരംഭിച്ചു. ഏതൊക്കെ പാർട്ടികൾക്കു മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിൽ ഇന്നലെ സിപിഎം-സിപിഐ നേതാക്കൾ തമ്മിൽ ചർച്ച നടത്തി. 20 മന്ത്രിമാരിൽ കൂടരുതെന്ന ധാരണയിലാണ് ഇരുപാർട്ടികളും.
ഘടകകക്ഷികൾ നിർബന്ധം പിടിച്ചാൽ മാത്രം സ്വന്തം മന്ത്രിമാരുടെ എണ്ണം കുറച്ച് മറ്റ് പാർട്ടികൾക്ക് അവസരം നൽകുന്ന കാര്യം ആലോചിച്ചാൽ മതിയെന്ന തീരുമാനത്തിലാണു സിപിഎം. എന്നാൽ, തങ്ങളുടെ മന്ത്രിമാരെ കുറയ്ക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സിപിഐ നേതാക്കൾ സിപിഎമ്മിനെ അറിയിച്ചതായും സൂചനയുണ്ട്. കേരള കോണ്ഗ്രസ്-എം രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
എൻസിപി, ജനതാദൾ-എസ്, എൽജെഡി, ഐഎൻഎൽ, ജനാധിപത്യ കേരള കോണ്ഗ്രസ്, ആർഎസ്പി -ലെനിനിസ്റ്റ് എന്നീ പാർട്ടികൾ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകുമെന്നോ എത്ര നൽകുമെന്നോ എന്ന കാര്യത്തിൽ സിപിഎം ഒരുറപ്പും ആർക്കും ഇതുവരെയും നൽകിയിട്ടില്ല. ഐഎൻഎലും ആർഎസ്പി -ലെനിനിസ്റ്റും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷി പാർട്ടികൾ വരും ദിവസങ്ങളിൽ യോഗം ചേരും.
ഇടതുമുന്നണി യോഗം 17-നു ചേരുന്നതിനു മുന്പായി മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞു. ചെറിയ പാർട്ടികളിലെ നേതാക്കൾ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി മന്ത്രിസ്ഥാനത്തെ സംബന്ധിച്ചു ഫോണിൽ ആശയവിനിമയം നടത്തി. കേരള കോണ്ഗ്രസ്-ബി ക്കു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് സ്ഥാനങ്ങൾ നിലവിൽ സിപിഐക്കാണ്. ഇതു വിട്ടുനൽകേണ്ടി വരുമെന്നൊക്കെ ശ്രുതിയുണ്ടെങ്കിലും അങ്ങനെയൊരു വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണു സിപിഐ നേതാക്കൾ വ്യക്തമാക്കുന്നത്.
കോണ്ഗ്രസ്-എസിനു കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകിയ സാഹചര്യത്തിൽ ഇക്കുറി ഒഴിവാക്കുമെന്നാണു വിവരം. മന്ത്രിമാരുടെ എണ്ണം കുറയ്ക്കാൻ സിപിഎമ്മും സിപിഐയും താത്പര്യപ്പെടുന്നില്ലെങ്കിൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ഇരുപാർട്ടികളുടെയും മന്ത്രിമാരെ സംബന്ധിച്ചു തീരുമാനമു ണ്ടാകും.
മന്ത്രിസ്ഥാനം: എൽഡിഎഫിൽ ഉഭയകക്ഷി ചർച്ച തുടങ്ങി
01:59 AM May 06, 2021 | Deepika.com