തിരുവനന്തപുരം: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ നിര്യാണത്തോടെ ഏവർക്കും പ്രിയങ്കരനും വഴികാട്ടിയുമായിരുന്ന ഇടയനെ നഷ്ടപ്പെട്ടതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഭാരതക്രൈസ്തവ സഭയിൽ ഏറ്റവും കൂടുതൽ കാലം ശ്രേഷ്ഠ ഇടയധർമം നിർവഹിച്ച അദ്ദേഹം ഏവർക്കും പ്രിയങ്കരനും വഴികാട്ടിയുമായിരുന്നു. ബൈബിളിന്റെയും ദൈവശാസ്ത്രത്തിന്റെയും നിത്യനൂതന തത്വങ്ങളും പഠനങ്ങളും സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ നർമബോധത്തോടെയാണ് അവതരിപ്പിച്ചത്.
ക്രൈസ്തവ സഭകൾക്കിടയിൽ ഐക്യവും സഹകരണവും ഉൗട്ടിയുറപ്പിക്കുന്നതിൽ എന്നും തിരുമേനി ശ്രദ്ധിച്ചിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ സുചിന്തിതമായ അഭിപ്രായം നിർഭയം പ്രടിപ്പിച്ചിരുന്നു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ച ഒട്ടേറെ അനുഭവങ്ങൾ വ്യക്തിപരമായി താൻ ഓർക്കുന്നതായും ആർച്ച് ബിഷപ് പറഞ്ഞു.
മാർ ക്രിസോസ്റ്റം ചിരിയിൽ ചിന്ത നിറച്ച ഇടയശ്രേഷ്ഠൻ: മാർ ജോസഫ് പെരുന്തോട്ടം
ചിരിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. എല്ലാവർക്കും ആദരണീയവും എല്ലാവരുടെയും സുഹൃത്തുമായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവ വിഭാഗങ്ങളോടും മതസ്ഥരോടും ഒരു നല്ല അയൽക്കാരനെ പോലെ ഇടപെട്ടിരുന്ന അദ്ദേഹം സഭ പ്രവർത്തനങ്ങളിലും മതാന്തര വേദികളിലും എല്ലാവർക്കും സ്വീകാര്യനായ വ്യക്തി ആയിരുന്നു. ഏതു സദസിനെയും എപ്പോഴും ചിരിപ്പിച്ച് ചിന്തിപ്പിച്ചു വരുന്ന തിരുമേനി അതുവഴി താൻ ഉറച്ചു വിശ്വസിച്ചിരുന്ന മൂല്യങ്ങൾ കൈമാറാനാണ് ശ്രദ്ധിച്ചത്.
മുറിവേൽപ്പിക്കാതെ തിരുത്തലുകൾ നൽകാനുള്ള പ്രാഗൽഭ്യവും വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും തൻമയത്വത്തോടെ സംസാരിച്ച് ശ്രോതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ നല്ലൊരു പ്രഭാഷകനായിരുന്നു തിരുമേനി.
ചങ്ങനാശേരി അതിരൂപതയോടും അതിന്റെ മേലധ്യക്ഷന്മാരോടും എന്നും അടുത്തബന്ധം പുലർത്തിയിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ സിറോ മലബാർ സഭയുടെയും എക്യുമെനിക്കൽ കമ്മീഷനുകളുടെ പേരിലും മാർത്തോമാ സഭയോടും സഭാധ്യക്ഷൻ ഡോക്ടർ തിയഡോഷ്യസ് മെത്രാപ്പോലീത്തയോടും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
വത്തിക്കാൻ
സഭൈക്യകാര്യാലയം പ്രസിഡന്റ് കർദിനാൾ കുർട്ട് ഹോക്ക് അനുശോചിച്ചു
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ വത്തിക്കാൻ സഭൈക്യകാര്യാലയം പ്രസിഡന്റ് കർദിനാൾ കുർട്ട് ഹോക്ക് അനുശോചിച്ചു.
രണ്ടാം വത്തിക്കാൻ കൗണ്സിലിൽ നിരീക്ഷകനായി പ്രവർത്തിച്ച ക്രിസോസ്റ്റം മെത്രാപ്പോലീത്ത സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ചെയ്ത സേവനങ്ങളെ കത്തോലിക്കാ സഭ ആദരപൂർവം കാണുന്നതായി അദ്ദേഹം പറഞ്ഞു. കേരളകത്തോലിക്കാ സഭയുമായുള്ള തിരുമേനിയുടെ ബന്ധം ഏക്കലവും സ്മരിക്കപ്പെടുമെന്നും കുർട്ട് ഹോക്ക് കൂട്ടിച്ചേർത്തു.
നഷ്ടമായത് പ്രിയങ്കരനായ ഇടയനെ: ആർച്ച് ബിഷപ് ഡോ. സൂസപാക്യം
01:27 AM May 06, 2021 | Deepika.com