ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് ബിഷപ്പായി ഏറ്റവും കൂടുതൽക്കാലം സേവനം ചെയ്ത ഈ മതാചാര്യന് നര്‍മത്തില്‍ പൊതിഞ്ഞു നല്കിയ ആത്മീയ അറിവ് ജനങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല, മനുഷ്യനന്മയ്ക്കായി പ്രയത്നിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബസേലിയോസ് തോമസ് പ്രഥമൻ ബാവാ
പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ ആത്മ മിത്രമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ. ആത്മീയ രംഗത്തും സാമൂഹിക രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു തിരുമേനിയുടെത്. ക്രൈസ്തവ സഭകളുടെ മുഖമുദ്രയായിരുന്നു തിരുമേനി. ജാതി മത വർഗ വർണ ഭേദമെന്യേ പൊതുസമൂഹം എന്നും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. യാക്കോബായ സുറിയാനി സഭയെ ഏറെ സ്നേഹിച്ചിരുന്ന മെത്രാപ്പോലീത്ത അന്ത്യോഖ്യൻ പാരന്പര്യത്തിലും പൈതൃകത്തിലും എല്ലായിപ്പോഴും അഭിമാനം കൊണ്ടിരുന്നെന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അനുശോചനത്തിൽ പറഞ്ഞു.
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വതീയൻ കാതോലിക്കാ ബാവാ
കോട്ടയം: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വേർപാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു.
മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
കോഴിക്കോട്: രാജ്യം കണ്ട മികച്ച ആത്മീയ തേജസുകളില് ഒരാളായിരുന്നു മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. നാടിന്റെ പൊതുസ്വത്തും മാർത്തോമ്മാ സഭയുടെ മുത്തുമായിരുന്നു ഈ മഹാ ഇടയന്. മനുഷ്യ സേവനമാണ് ഈശ്വരസേവയെന്നു വിശ്വസിച്ചുകൊണ്ട് എല്ലാവരുടേയും നന്മയ്ക്കു വേണ്ടി തിരുമേനി ജീവിതം സമര്‍പ്പിക്കുകയായിരുന്നു.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്
കോട്ടയം: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു. തീഷ്ണതയുള്ള മിഷനറിയും കനിവാർന്ന ഇടയനുമായിരുന്ന പിതാവ് താൻ പ്രവർത്തിച്ച എല്ലാ മേഖലകളിലും പ്രത്യേകതയും വ്യക്തിമുദ്രയും പതിപ്പിച്ച മഹദ്വ്യക്തിയായിരുന്നു. ജീവിതത്തിലും പ്രവൃത്തിയിലും പ്രസംഗത്തിലും അനിതസാധാരണമായ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു വന്ദ്യതിരുമേനിയുടെ ജീവിതമെന്നും മാർത്തോമ്മ സമൂഹത്തോടൊപ്പം കോട്ടയം അതിരൂപതയും മാർ ക്രിസോസ്റ്റം തിരുമേനിക്കായി പ്രാർഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മാര്‍ ആന്റണി കരിയില്‍
എറണാകുളം: മാനവികതയുടെ മഹാചാര്യനാണു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിലൂടെ മാഞ്ഞുപോയതെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അനുസ്മരിച്ചു. മാര്‍ത്തോമ്മാ സഭയുടെ മാത്രമല്ല എല്ലാവരുടെയും പിതാവായിരുന്നു അദ്ദേഹമെന്നും മാര്‍ ആന്റണി കരിയില്‍ പറഞ്ഞു.
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
കോതമംഗലം: ക്രിസോസ്റ്റം തിരുമേനിയുടെ ഒരു നൂറ്റാണ്ട് പിന്നിടുന്ന ധന്യവും ശ്രേഷ്ഠവുമായ ഈലോക ജീവിതയാത്ര പൂർത്തിയാകുന്പോൾ ഒരു കാലഘട്ടത്തിന്റെ ആത്മീയ സ്വരമാണ് നിലയ്ക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാവരോടും സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കാൻ തിരുമേനി എന്നും ശ്രദ്ധിച്ചിരുന്നു. സഭകൾക്കതീതമായി ക്രൈസ്തവ സമൂഹത്തിന്റെ മുഴുവൻ സ്നേഹവും ആദരവും നേടിയ ആത്മീയാചാര്യനായിരുന്നു അദ്ദേഹമെന്നും കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: നർമം ചാലിച്ച വാക്കുകളിലൂടെ ചിന്തിപ്പിക്കുകയും നന്മനിറഞ്ഞ പ്രവൃത്തികളിലൂടെ മാതൃക നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. തനിക്ക് ഏൽപ്പിക്കപ്പെട്ടിരുന്ന തിരക്കേറിയ ഉത്തരവാദിത്വങ്ങൾക്കിടയിലും സൗഹൃദങ്ങൾ ഉൗഷ്മളമായി കാത്തുസൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മെത്രാപ്പോലീത്തയുടെ സ്നേഹപൂർവമായ ഇടപെടലുകൾ എന്നും ഓർമിക്കത്തക്കതാണെന്ന് മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു.
ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
വരാപ്പുഴ: അജപാലകനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗം രാജ്യത്തിനുതന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
ഡോ. ജോസഫ് കരിയില്‍
കൊച്ചി: വിനീതവും ലളിതവുമായ ജീവിതം നയിച്ച് ലോകത്തിനാകെ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉത്തമ മാതൃകയായിത്തീര്‍ന്ന ശ്രേഷ്ഠനായ മെത്രാപ്പോലീത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പിതാവെന്നു കൊച്ചി ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ബിഷപ് ജോസഫ് കരിയില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി
കോട്ടയം: മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെ വിയോഗത്തോടെ വിശ്വാസികൾക്കും പൊതുസമൂഹത്തിനും നഷ്ടമായത് മഹാഗുരുവിനെയാണെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. സ്നേഹമെന്ന സിദ്ധൗഷധം കൊണ്ട് സമൂഹത്തിന്റെ മഹാവ്യാധികൾ അകറ്റിയിരുന്ന തപോ ശ്രേഷ്ഠന്റെ വിയോഗം വേദനാജനകമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോൺഗ്രസ് ചെയർമാൻപി.ജെ. ജോസഫ് എംഎൽഎ
തൊടുപുഴ: മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരുമേനിയുടെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു. സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങൾ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ ഉണ്ടായിരുന്നെന്നും ജോസഫ് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്
കോട്ടയം: വിശ്വാസികളുടെ മാത്രമല്ല, എല്ലാവരുടേയും മനസിൽ തങ്ങിനിൽക്കുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമയാണ് കാലം ചെയ്ത ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് അനുസ്മരിച്ചു. ജനകീയ പ്രശ്നവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനെ കാണാൻ എത്തിയപ്പോൾ താനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്ന് തോമസ് അനുസ്മരിച്ചു.
കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന കമ്മിറ്റി
കോട്ടയം: മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രമായിരുന്നു കാലംചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്നു കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിഎസ്ഐ മധ്യകേരളമഹായിടവക
കോട്ടയം: ഒരു നൂറ്റാണ്ടുകാലം ദൈവേഷ്ടത്തിന് അനുസൃതമായ ധന്യജീവിതം നയിച്ച മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ സിഎസ്ഐ മധ്യകേരളമഹായിടവക അനുശോചിച്ചു. മനുഷ്യ നന്മയുടെയും സാഹോദര്യത്തിന്റെയും ദൈവീക സ്നേഹത്തിന്റെയും പര്യായമായി തലമുറകളെ നയിച്ച ശ്രേഷ്ഠ ഇടയന്റെ വിയോഗത്തിൽ മാർത്തോമ്മാ സഭയോട് മധ്യകേരള മഹായിടവകയുടെ അനുശോചനം രേഖപ്പെടുത്തി.
മാർ ക്രിസോസ്റ്റമിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു
01:27 AM May 06, 2021 | Deepika.com