വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എൻഡിഎ വോട്ടുകൾ ബിഡിജെഎസ് വഴി സിപിഎം വിലയ്ക്കു വാങ്ങിയെന്ന ആരോപണവുമായി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി രംഗത്ത്. ഇതിനുള്ള തെളിവായി ഫോട്ടോയും പുറത്തുവിട്ടു.
വൈപ്പിൻ മണ്ഡലം എൻഡിഎ കണ്‍വീനറും ബിഡിജെഎസ് മണ്ഡലം പ്രസിഡന്റുമായ രണ്‍ജിത്ത് രാജ്വിയുടെ ഓച്ചന്തുരുത്തിലുള്ള വസതിയിൽ മുൻ മന്ത്രി തോമസ് ഐസക്കും ഇടതു സ്ഥാനാർഥി കെ.എൻ. ഉണ്ണിക്കൃഷ്ണനും എസ്എൻഡിപി നേതാക്കളും ഒരുമിച്ചിരുന്ന് അത്താഴവിരുന്ന് കഴിക്കുന്നതിന്റെ ചിത്രമാണു പുറത്തുവിട്ടത്.
കഴിഞ്ഞ മാർച്ച് 28നു തോമസ് ഐസക് ചെറായിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു അത്താഴ വിരുന്ന് ഒരുക്കിയതെന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ വി.എസ്. സോളിരാജ് ആരോപിച്ചു. വൈപ്പിനിൽ 25,000 ത്തോളം വോട്ടുകൾ നേടുമെന്നായിരുന്നു എൻഡിഎ പോളിംഗ് കഴിഞ്ഞപ്പോൾ അവകാശപ്പെട്ടത്. എന്നാൽ ലഭിച്ചതു 13,540 വോട്ടുകൾ മാത്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൈപ്പിനിൽ എൻഡിഎ സ്ഥാനാർഥി നേടിയതിലും 1,400 വോട്ടുകൾ കുറവാണിത്.
അതേസമയം യുഡിഎഫിന്റെ ആരോപണം പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സൃഷ്ടിച്ചതാണെന്നു വൈപ്പിൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എ.പി. പ്രിനിൽ പറഞ്ഞു. മണ്ഡലത്തിലെ പ്രമുഖരുടെ വസതി സന്ദർശനം എല്ലാ സ്ഥാനാർഥികളും നടത്താറുള്ളതാണ്. എൻഡിഎ കണ്‍വീനറുടെ ഭാര്യ എസ്എൻഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്. പൊതുപ്രവർത്തകയായ അവരെ കാണാനാണു സ്ഥാനാർഥിയും നേതാക്കളും പോയത്. ഭക്ഷണം നൽകി സ്വീകരിച്ചത് അവരുടെ മര്യാദയാണെന്നും പ്രിനിൽ പറഞ്ഞു.
വൈപ്പിനിൽ സിപിഎം-എൻഡിഎ വോട്ടുകച്ചവടം നടന്നെന്ന് യുഡിഎഫ്
01:27 AM May 06, 2021 | Deepika.com