പത്തനംതിട്ട: ഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നശേഷം പുറത്തേക്കു തള്ളിയിട്ട കേസിലെ പ്രതി ബാബുക്കുട്ടൻ (35) ചിറ്റാറിൽ പോലീസ് പിടിയിലായി. ഇന്നലെ വൈകുന്നേരം ചിറ്റാറിലെത്തിയ പ്രതിയെക്കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയച്ചതിനെത്തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ നൂറനാട് സ്വദേശിയാണ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 28ന് ഗുരുവായൂർ - പുനലൂർ എക്സ്പ്രസിൽ മുളന്തുരുത്തി കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യ ആശയെ (32)ആക്രമിച്ച കേസിലാണ് അറസ്റ്റ്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ജീവനക്കാരിയായിരുന്ന ആശ ജോലിക്കു പോകുന്നതിനിടെ, വനിതാ കന്പാർട്ടുമെന്റിലാണ് ആക്രമണത്തിനിരയായത്. മുളന്തുരുത്തിയിൽ നിന്ന് ആശ ട്രെയിനിൽ കയറുന്പോൾ മറ്റാരും ഉണ്ടായിരുന്നില്ല. സ്റ്റേഷൻ വിട്ടതോടെ അടുത്തെത്തിയ അക്രമി മൊബൈൽഫോണ്‍ പിടിച്ചുവാങ്ങി എറിയുകയും ആഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്തു. പിന്നീട് വാതിലിനടുത്തെത്തിച്ച് പുറത്തേക്കു തള്ളുകയായിരുന്നു.
ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ
02:03 AM May 05, 2021 | Deepika.com