തിരുവനന്തപുരം: നിലവിലെ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ കാവൽ മന്ത്രിസഭയ്ക്ക് അനുമതി നൽകി ഗവർണറുടെ വിജ്ഞാപനമിറങ്ങി. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കാവൽ മന്ത്രിസഭ തുടരും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ നിലവിലെ മന്ത്രിമാർ അതേ വകുപ്പുകളിൽ തുടരും. ഇവർക്കു നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിലും നിലവിലെ പരിപാടികൾ തുടരാം.
ഇതോടൊപ്പം നിലവിലുള്ള 14-ാം കേരള നിയമസഭ പിരിച്ചു വിട്ടുകൊണ്ടുള്ള മന്ത്രിസഭാ ശിപാർശ ഗവർണർ അംഗീകരിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് പദവി ഇല്ലാതായി. ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികളും ഇല്ലാതായി. 12-ാം കേരള നിയമസഭയിലെ എംഎൽഎമാരും ജനപ്രതിനിധികളല്ലാതായി. ഇവരുടെയെല്ലാം ഔദ്യോഗിക വസതികൾ 15 ദിവസത്തിനകം ഒഴിയണം.
എന്നാൽ, പുതിയ നിയമസഭാ സമ്മേളനം ചേരുന്നതു വരെ സ്പീക്കർ പദവിയിൽ പി. ശ്രീരാമകൃഷ്ണനു തുടരാം. പുതിയ നിയമസഭാംഗങ്ങൾക്കു പ്രോ- ടേം സ്പീക്കറാണു സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. പ്രോ- ടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് എംഎൽഎയായി സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്, ഗവർണറോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ ആണ്. സാധാരണ നിയമസഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്.
കാവൽ മന്ത്രിസഭയ്ക്ക് വിജ്ഞാപനമിറങ്ങി; പ്രതിപക്ഷ നേതാവ് പദവി ഇല്ലാതായി
01:54 AM May 05, 2021 | Deepika.com