തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്നും വിടുതൽ ചെയ്ത് സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ സർവകലാശാലകളിലേക്കോ തിരിച്ചോ ജോലി മാറ്റം നടത്തുന്ന ജീവനക്കാർക്ക് പരമാവധി 150 ദിവസത്തെ ലീവ് സറണ്ടർ ആനുകൂല്യം അനുവദിച്ച് സർക്കാർ ഉത്തരവായി. അതേസമയം 150 ദിവസത്തിൽ കൂടുതലുള്ള ആർജിത അവധി ഇത്തരത്തിൽ സറണ്ടർ ചെയ്യാൻ സാധിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന് 2016 മുതൽ പ്രാബല്യമുണ്ട്.
ഇനി മുതൽ ഇത്തരത്തിൽ ജോലിയിൽ നിന്ന് വിടുതൽ ചെയ്യുന്ന ജീവനക്കാർക്ക് ആ സമയത്തു തന്നെ ക്രെഡിറ്റിലുള്ള ആർജിത അവധി സറണ്ടർ ചെയ്ത് ആനുകൂല്യം കൈപ്പറ്റാവുന്നതാണ്. നേരത്തെ ഇവർക്കുള്ള ലീവ് സറണ്ടർ ആനുകൂല്യം വിരമിക്കുന്ന സമയത്താണ് നൽകിയിരുന്നത്. ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്. വിടുതൽ ചെയ്യുന്ന സമയത്ത് അനുവദനീയമായിരുന്ന ശന്പളം കണക്കാക്കി വിടുതൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ആനുകൂല്യം അനുവദിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ കോ-ടെർമിനസ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. സേവനഭംഗമില്ലാതെ ഒരു വകുപ്പിൽനിന്നും മറ്റൊരു വകുപ്പിലേക്ക് ജോലി മാറുന്നവർക്ക് ക്രെഡിറ്റിൽ അവശേഷിക്കുന്ന ആർജിത അവധി ക്യാരി ഓവർ ചെയ്തു നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം: വ്യവസ്ഥയിൽ മാറ്റം വരുത്തി ഉത്തരവ്
01:54 AM May 05, 2021 | Deepika.com