പത്തനംതിട്ട: കൊച്ചിയില്‍ ഓടുന്ന ട്രെയിനിൽ യുവതിയെ കവർച്ച ചെയ്ത് പുറത്തേയ്ക്ക് തള്ളിയിട്ട കേസിൽ അറസ്റ്റിലായ പ്രതി ബാബുക്കുട്ടൻ സ്ഥിരം ക്രിമിനലെന്നു റെയിൽവേ പോലീസ്. സ്ഥിരമായി ട്രെയിനിൽ കവർച്ച നടത്തുന്നയാളാണ് ബാബു. ഇയാളുടെ ചിത്രം കാട്ടിയതോടെ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. സംഭവത്തേതുടർന്ന് പോലീസ് ബാബുക്കുട്ടനായി വലവിരിച്ചു. യുവതിയുടെ തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂരിൽനിന്നു കണ്ടെടുത്തതോടെ ഇയാൾ ഈ ഭാഗത്ത് എത്തിയിട്ടുള്ളതായി സൂചന ലഭിച്ചു.
തുടർന്ന് ഒളിവിൽപോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തേ തുടർന്ന് പോലീസിനു ജാഗ്രതാനിർദേശവും നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെയാണ് ബാബുക്കുട്ടൻ ചിറ്റാർ ഈട്ടിച്ചുവട്ടിലെത്തിയത്. ബസിലാണ് ഇയാൾ ഇവിടെവരെ എത്തിയതെന്നു പറയുന്നു.
പിതൃസഹോദരിയുടെ വീട് ഈ ഭാഗത്തുണ്ട്. ചെറുപ്പത്തിൽ അവിടെ താമസിച്ചിട്ടുള്ള ബാബുക്കുട്ടൻ വർഷങ്ങൾക്കുശേഷമാണ് ഈ വീട് അന്വേഷിച്ചെത്തുന്നത്. കണ്ണിനു വൈകല്യമുള്ളതിനാൽ പെട്ടെന്ന് തിരിച്ചറിയുമെന്നതിനാൽ കൂളിംഗ് ഗ്ലാസ് ധരിച്ചാണ് എത്തിയത്. ബന്ധുവീട്ടിലെത്തിയ ബാബുക്കുട്ടനെ അവിടെ പ്രവേശിപ്പിച്ചില്ലെന്ന് പറയുന്നു. ഇവരിൽ നിന്ന് അയൽവീട്ടുകാർ വിവരം അറിയുകയും നാട്ടുകാർ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. റോഡിലൂടെ നടന്നു വരുന്പോൾ ചിറ്റാർ പോലീസിന്റെ പിടിയിലായ ബാബുക്കുട്ടനെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരുന്നു.
അതിനിടെ ആക്രമണത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെ ആശുപത്രി വിട്ടു. തലയ്ക്കും കഴുത്തിനും കൈയ്ക്കും പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രിയയും നടത്തി.
ബാബുക്കുട്ടൻ സ്ഥിരം ക്രിമിനലെന്നു പോലീസ്
01:38 AM May 05, 2021 | Deepika.com