കൊച്ചി: വൈഗ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തമിഴ്നാട്ടില്‍ ഇന്നലെയും തുടർന്നു. വൈഗയെ കൊലപ്പെടുത്തിയശേഷം ഒളിച്ചുകടക്കാന്‍ സനു മോഹന്‍ ഉപയോഗിച്ച കാര്‍ കോയമ്പത്തൂരില്‍നിന്നു പോലീസ് കണ്ടെത്തി. വാഹനം പൊളിച്ചുവില്‍ക്കുന്ന സ്ഥലത്ത് സനു മോഹന്‍ കാര്‍ വില്പന നടത്തുകയായിരുന്നു. വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
മൂന്നര ലക്ഷത്തോളം രൂപയ്ക്കാണ് സനു മോഹന്‍ കാര്‍ വിറ്റതെന്നാണു പോലീസ് നല്കുന്ന സൂചന. അഡ്വാന്‍സായി 50,000 രൂപയും സനു കൈപ്പറ്റിയിരുന്നു. മറ്റ് രേഖകള്‍ നല്‍കിയശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍. കാര്‍ വിറ്റശേഷം കോയമ്പത്തൂരില്തന്നെയുള്ള സ്വകാര്യ ലോഡ്ജിലാണ് സനു തങ്ങിയത്. ഇവിടെയും പോലീസ് തെളിവെടുപ്പ് നടത്തി. തമിഴ്നാട്ടിലെ തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ഇന്നലെ കര്‍ണാടക, ഗോവ എന്നിവിടങ്ങളിലേക്കു പ്രതിയെ കൊണ്ടുപോയെന്നാണു സൂചന.
അതിനിടെ സനുവിന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍നിന്നു ലഭിച്ച രക്തക്കര വൈഗയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഡിഎന്‍എ പരിശോധനാഫലം അന്വേഷണ സംഘത്തിന് കിട്ടി.
വൈഗ കൊലക്കേസ്; കാറും സ്വര്‍ണവും കണ്ടെടുത്തു
01:06 AM Apr 23, 2021 | Deepika.com