തിരുവനന്തപുരം: കേന്ദ്ര സർക്കാർ പിന്മാറിയാലും കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ സൗജന്യമായി നൽകുമെന്നു നേരത്തെ വ്യക്തമാക്കിയതാണ്. ഇടയ്ക്കിടെ വാക്കു മാറ്റി പറയുന്ന സ്വഭാവം തങ്ങൾക്കില്ല. ഈ ബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾക്കു പ്രയാസമാണ്. അതുകൊണ്ടാണു കേന്ദ്ര സർക്കാരിനെ അറിയിച്ചത്. അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗജന്യ വാക്സിൻ നൽകേണ്ടത് വയസ് അടിസ്ഥാനപ്പെടുത്തിയാകാൻ സാധിക്കില്ല. എല്ലാ പ്രായക്കാർക്കും രോഗം വരാവുന്നതാണ്. കോവിഡ് പ്രതിസന്ധിയേത്തുടർന്നു സംസ്ഥാനങ്ങൾ ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുതെന്നാണ് കേരളത്തിന്റെ പക്ഷം.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല
താൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് ഷോ നടക്കുന്ന നാലിനു തനിക്കു രോഗമൊന്നുമില്ലായിരുന്നു. ഏഴു വരെ രോഗമില്ല. മകൾക്കു പോസിറ്റീവ് ആയതു കൊണ്ടാണു പരിശോധന നടത്തിയത്. പോസിറ്റീവ് ആയശേഷവും ഒരു ആരോഗ്യപ്രശ്നവും ഇല്ലായിരുന്നു.
തനിക്കൊപ്പം പോരുന്പോൾ ഭാര്യ പോസിറ്റീവ് ആയിരുന്നില്ല. എങ്കിലും ഒപ്പം പോന്നു. അതൊക്കെ കുടുംബബന്ധത്തിന്റെ കാര്യമാണ്. ഞാനായതു കൊണ്ടു മാത്രം വിവാദമായി. ഇതൊക്കെ സാധാരണഗതിയിൽ നടക്കുന്ന കാര്യമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഫലപ്രഖ്യാപനം: രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും
തെരഞ്ഞെടുപ്പുഫലം വരുന്ന ദിവസം എന്തു ചെയ്യണമെന്ന് ആലോചിക്കാൻ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചു കൂട്ടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കരുതൽ ആവശ്യമാണ്. എല്ലാ പാർട്ടികളുടെയും യോഗം വിളിച്ച സമവായമുണ്ടാക്കാൻ സാധിക്കുമോ എന്നു നോക്കും.
തെരഞ്ഞെടുപ്പു കൊണ്ടാണ് രോഗവ്യാപനം ഉണ്ടായതെന്ന വാദം മുഖ്യമന്ത്രി അംഗീകരിച്ചില്ല. മഹാരാഷ്ട്രയിലും യുപിയിലുമൊന്നും തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലല്ലോ. അവിടെ ജനിതകവ്യതിയാനം വന്ന വൈറസ് ആണ് രണ്ടാം തരംഗത്തിൽ കാണുന്നതെന്നാണു റിപ്പോർട്ടുകൾ. കേരളത്തിലും ഈ വൈറസ് എത്താൻ സാധ്യതയുണ്ട്. അതേക്കുറിച്ചു പരിശോധിക്കുന്നുണ്ട്. ഇതുവരെ അത്തരം റിപ്പോർട്ടുകളൊന്നും കിട്ടിയിട്ടില്ല. എങ്കിലും കേരളം ആശങ്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം സ്വീകരിക്കുന്നത് ക്രഷ് ദി കർവ് മാതൃക
കോവിഡ് വ്യാപനം തടയാൻ ക്രഷ് ദി കർവ് മാതൃകയാണു സംസ്ഥാനം സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നിനങ്ങളാണ് ഇതിന്റെ ഭാഗമായി സ്വീകരിക്കുക. അടിസ്ഥാനങ്ങളിലേക്ക് തിരിച്ചു പോകുകയാണ് ആദ്യം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുദ്ധിയാക്കിയും ഓരോരുത്തരും അവർക്കു ചുറ്റും സുരക്ഷാ വലയം തീർക്കണം. ഇതോടൊപ്പം ബ്രേക്ക് ദി ചെയിനും വേണം. മൂന്നു സികളും പാലിക്കണം. ആൾക്കാരുടെ കൂട്ടം ചേരൽ, അടഞ്ഞ സ്ഥലങ്ങൾ, അടുത്ത് ഇടപഴകൽ എന്നിവ ഒഴിവാക്കണം. അനുവദനീയമായ ആളുകളിൽ കൂടുതൽ അനുവദിക്കാതിരിക്കുകയാണു പ്രധാനം.
വാക്സിൻ ദൗർലഭ്യം വലിയ പ്രതിസന്ധി
കോവിഡ് വാക്സിൻ ദൗർലഭ്യം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ ദൗർലഭ്യം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൃത്യസമയത്തുതന്നെ കേന്ദ്രത്തെ അറിയിച്ചതാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിനം മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് വാക്സിൻ നൽകാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിരുന്നു. ഇതുവരെ 6,22,5976 ഡോസ് വാക്സിൻ വിതരണം ചെയ്തു. കൂടുതൽ വാക്സിനുകൾ ലഭിച്ചാൽ മാത്രമേ വാക്സിനേഷൻ വേഗത്തിലാക്കാൻ സാധിക്കു.
45 വയസിനു മുകളിലുള്ള 1.13 കോടി ആളുകൾക്ക് മേയ് 20നുള്ളിൽ വാക്സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രതിദിനം 2.5 ലക്ഷം പേർക്ക് വാക്സിൻ വിതരണം ചെയ്യാനായിരുന്നു മുൻ തീരുമാനം. എന്നാൽ, വാക്സിൻ ദൗർലഭ്യം കാരണം അതു തടസപ്പെട്ടു. ഇനി ദിവസേന 3.7 ലക്ഷം പേർക്ക് വിതരണം ചെയ്താൽ മാത്രമേ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട്, സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതിനു പകരം, സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം.
കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്സിൻ ഉത്പാദകർ 50 ശതമാനം വാക്സിൻ മാത്രം കേന്ദ്ര സർക്കാരിനു നൽകിയാൽ മതി. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റിവയ്ക്കുന്നത്. നിർമാതാക്കളിൽനിന്നു വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾത്തന്നെ വൻ സാന്പത്തികബാധ്യത നേരിടുകയാണ്. സാന്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.
കേന്ദ്ര സർക്കാരിനു 150 രൂപയ്ക്ക് ലഭിക്കുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കായിരിക്കും നൽകുക എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് 600 രൂപയും ഈടാക്കും. വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ് ആലോചനയിലില്ല; വാക്സിൻ സൗജന്യമായി നൽകും: മുഖ്യമന്ത്രി
12:55 AM Apr 22, 2021 | Deepika.com