അഞ്ചല്‍: സ്വന്തം സഹോദരൻ വധിച്ചുവെന്നു പറയപ്പെടുന്ന, ഷാജിയുടെതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ സജിന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴിച്ചിട്ട സ്ഥലത്ത് മണ്ണ് നീക്കം ചെയ്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് റൂറല്‍ എഎസ്പി ഇ.എസ്. ബിജുമോന്റെ നേതൃത്വത്തില്‍ പോലീസ് സര്ജന്മാര്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹത്തിനായി മണ്ണ് നീക്കം ചെയ്തുള്ള പരിശോധന ആരംഭിച്ചത്. തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടി. പിന്നീട് അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത ശേഷം വീണ്ടും മണ്ണിട്ട് മൂടി എന്നായിരുന്നു സജിന്‍ പോലീസിനു മൊഴി നല്‍കിയത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്ത് പിന്നീട് കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിച്ച് മാറ്റി വീണ്ടും മണ്ണ് നീക്കം ചെയ്താണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അഞ്ചടിയോളം താഴ്ചയില്‍ കുഴി എടുത്താണ് ഷാജിയെ കുഴിച്ചുമൂടിയത്. കോണ്‍ക്രീറ്റ് ചെയ്ത ശേഷം പുതുതായി നിര്‍മിച്ച കിണറിലെ മണ്ണും ഇതിന് മുകളില്‍ ഇട്ടു. പുറത്തെടുത്ത അവശിഷ്ടങ്ങള്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധിച്ച് പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം പോസ്റ്റ്മോര്‍ട്ടം, ഡിഎന്‍എ പരിശോധന അടക്കമുള്ളവ നടത്തുന്നതിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന കാരണത്തില്‍ ഇരിമ്പുവടി കൊണ്ട് ഷാജിയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും കുഴിച്ചുമൂടുകയുമായിരുന്നുവെന്നാണ് ഷാജിയുടെ സഹോദരന് പിടിയിലായ സജിന്‍ പീറ്റര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധു പത്തനംതിട്ട എസ്പിക്ക് നല്കിയ രഹസ്യ വിവരമാണ് ഇപ്പോള്‍ കൊലപാതക വിവരം പുറത്ത് അറിയാന്‍ കാരണമായിരിക്കുന്നത്.
സഹോദരനും അമ്മയും അറസ്റ്റില്‍
അഞ്ചല്‍: ഏരൂര്‍ ഭാരതീപുരം പള്ളി മേലേതില്‍ വീട്ടില്‍ ഷാജി പീറ്റര്‍ എന്നയാളെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ സഹോദരന് സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ എന്നിവരുടെ അറസ്റ്റ് ഏരൂര്‍ പോലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ രേഖപ്പെടുത്തി.
ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പും നടത്തിയ പോലീസ് ബുധനാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണു ഷാജി പീറ്ററെ കാണാതാകുന്നത്. കവര്‍ച്ച, അടിപിടി അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഷാജി സ്ഥിരമായി ഒളിവില്‍ പോകാറുണ്ട്. ഇതിനാല്‍ തന്നെ ആരും ഇയാളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല.
അന്വേഷിച്ചവരോട് മാതാവും സജിനും അടക്കമുള്ളവര്‍ പറഞ്ഞിരുന്നത് ഒളിവിലാണ് എന്നും മലപ്പുറത്ത് എവിടെയോ താമസിക്കുന്നു എന്നുമായിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഷാജി പീറ്ററുടെ ബന്ധു പത്തനംതിട്ട എസ്പിക്ക് നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
ഭാരതീപുരം കൊലപാതകം; ഷാജിയുടേതെന്നു കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
12:55 AM Apr 22, 2021 | Deepika.com