കൊച്ചി: വൈഗ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ തമിഴ്നാട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് തുടരുന്നു. വൈഗയുടെ മൃതദേഹം മുട്ടാര്‍പുഴയില്‍ കണ്ടെത്തിയതിനുശേഷം സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.
വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും ഒളിച്ചുകടക്കാന്‍ ഉപയോഗിച്ച കാർ വില്പന നടത്തിയ സ്ഥലത്തും അന്വേഷണസംഘം സനുമോഹനുമായെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
ഇവിടെ സനു നടത്തിയ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും സംഘം വിവരങ്ങള്‍ ശേഖരിക്കും. കോയമ്പത്തൂരില്‍നിന്നു കൊല്ലൂരിലേക്കു സനുവിനു യാത്രയ്ക്കായി ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
സനു അറസ്റ്റിലായശേഷവും മൂന്ന് അന്വേഷണ സംഘങ്ങള്‍ ഇപ്പോഴും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി തങ്ങുന്നുണ്ട്.
സനു മോഹനെ ഇതുവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഇവരെ കൊച്ചിയിൽനിന്ന് അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുകയാണ് അവരുടെ ചുമതല.
സനുവിനു മുംബൈയിലുണ്ടായിരുന്ന ബിസിനസിനെക്കുറിച്ചും അവിടത്തെ സാമ്പത്തിക തട്ടിപ്പ് കേസുകളെക്കുറിച്ചും അന്വേഷിക്കുകയാണ് മഹാരാഷ്ട്രയിലുള്ള സംഘത്തിന്റെ ദൗത്യം.
സനുവിന്റെ മുംബൈ ബന്ധങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. കൊച്ചി സിറ്റി ഡിസിപി ഐശ്വര്യ ഡോങ്റെയാണ് അവിടെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
വൈഗ വധക്കേസ്: സനു മോഹനെ തമിഴ്നാട്ടിലെത്തിച്ചു
12:08 AM Apr 22, 2021 | Deepika.com