കോട്ടയം: ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു പിൻഗാമിയെ തെരഞ്ഞെടുക്കാൻ മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് തീരുമാനം.
പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയെ തെരഞ്ഞെടുക്കണമെന്നു കാതോലിക്കാ ബാവാ അറിയിച്ചതിനെ ത്തുടർന്ന് അതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ നടത്തുന്നതിനു ബാവായോട് സുന്നഹദോസ് ശിപാർശ ചെയ്തു. ഫെബ്രുവരി 22, 23, ഏപ്രിൽ 20, 21 തീയതികളിലാണ് സുന്നഹദോസ് ഓണ്‍ലൈനിൽ ചേർന്നത്.
പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സുന്നഹദോസിൽ ഓണ്‍ലൈനിൽ അധ്യക്ഷതവഹിച്ചു. ബാവായുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സഭാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രോട്ടോണ്‍ ചികിത്സയ്ക്കു വിധേയനായശേഷം ആരോഗ്യം വീണ്ടെടുത്തുവരുന്നു.
കോട്ടയം വൈദിക സെമിനാരിയോടനുബന്ധിച്ച് സംസ്കൃതം, സുറിയാനി, ഗ്രീക്ക്, ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ പഠിപ്പിക്കുന്നതിനു ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും സുന്നഹദോസ് തീരുമാനിച്ചു. പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം പഴയ സെമിനാരി, നാഗ്പുർ സെമിനാരി, എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ടുമെന്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും റിപ്പോർട്ടുകളും ബി-ഷെഡ്യൂളിൽപെട്ട സ്ഥാപനങ്ങളുടെ ബജറ്റും അംഗീകരിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ ഓർത്തഡോക്സ് സഭാ സുന്നഹദോസ് തീരുമാനം
12:08 AM Apr 22, 2021 | Deepika.com