കൊച്ചി: വൈഗ കൊലപാതകക്കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണസംഘം തെളിവെടുപ്പു നടത്തി. കൊലനടന്ന കാക്കനാട് കങ്ങരപ്പടിയിലെ സനുവിന്റെ ഫ്ളാറ്റിലും വൈഗയുടെ മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലുമാണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്.
ഫ്ളാറ്റിലെത്തിച്ചപ്പോൾ ആര്‍ക്കും മുഖം കൊടുക്കാതെ സനു മോഹന്‍ തലകുനിച്ചു നിൽക്കുകയായിരുന്നു. ഇവിടത്തെ തെളിവെടുപ്പിനുശേഷം ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി കളമശേരി എച്ച്എംടിക്കു സമീപത്തെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവിടെ ഫോൺ ഉപേക്ഷിച്ചെന്നാണ് സനു മൊഴി നല്‍കിയത്.
മകള്‍ വൈഗയെ ആദ്യം പുഴയില്‍ തള്ളാന്‍ ഉദ്ദേശിച്ച ചേരാനല്ലൂര്‍ ഭാഗത്തും പിന്നീട് വൈഗയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴയുടെ സമീപത്തും സനുവിനെ എത്തിച്ചു തെളിവെടുപ്പ് നടത്തി. മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപമുള്ള മരച്ചുവട്ടില്‍ സനുവിനെ എത്തിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ പോലീസിനോടു ഇയാൾ കാര്യങ്ങള്‍ വിവരിച്ചു. എസിപി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സനുമോഹനെ തെളിവെടുപ്പിനെത്തിച്ചത്.
പ്രതിയെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞു പ്രദേശത്ത് ആളുകള്‍ കൂടിയിരുന്നു. സനുവിനു നേരേ ചിലര്‍ അസഭ്യവര്‍ഷവും നടത്തി. പോലീസ് ഇടപെട്ടാണു ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ചയ്ക്കു 12.50ഓടെ സനുവുമായി പോലീസ് മടങ്ങി. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സനു മോഹനെ പത്തു ദിവസത്തേക്കാണു പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സനു മോഹനുമായി ഫ്ളാറ്റിലും പുഴയിലും തെളിവെടുപ്പ്
12:39 AM Apr 21, 2021 | Deepika.com