കൊച്ചി: ഒരു തെളിവും ബാക്കിവയ്ക്കാതെയാണു സനുമോഹന് എല്ലാ കൃത്യവും നടത്തിയത്. സ്വന്തമായി മൂന്നോ നാലോ മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ കൊലപാതകത്തിനു തൊട്ടുമുന്‍പും അതിനു ശേഷവും ഈ ഫോണുകൾ ഉപയോഗിച്ചില്ല. സ്വന്തം ഫോണ്‍ കേടാക്കിയശേഷം ഭാര്യയുടെ ഫോണാണ് ഒടുവിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് അതും സ്വിച്ച് ഓഫാക്കി. അറസ്റ്റിലാകുന്പോൾ കൈയില്‍ ഉണ്ടായിരുന്ന ഫോണിന്റെ നമ്പര്‍ മറ്റാര്‍ക്കും അറിയില്ലായിരുന്നു. സനു കങ്ങരപ്പടി ഫ്ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ത്തന്നെ ഫേസ്ബുക്കില്‍നിന്നു പിൻവാങ്ങിയിരുന്നു. കാര്യമായ ചാറ്റിംഗും ഇല്ലായിരുന്നു. മൊബൈൽ ഉപയോഗിച്ചുള്ള ഇടപാടുകളും ഇല്ല. ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിച്ചില്ല. ഫ്ളാറ്റിലെ താമസക്കാരോടു സംസാരം കുറവായിരുന്നു. ഫ്ളാറ്റിലെ കേടായ സിസിടിവി കാമറ നന്നാക്കാന്‍, സെക്രട്ടറിയായിട്ടും സനു മോഹന്‍ തയാറായില്ല.
സംഭവശേഷം കൊച്ചിയില്‍നിന്നു കാറില്‍ കോയമ്പത്തൂരിലെത്തിയ സനു മോഹന്‍, കാര്‍ അവിടെ 50,000 രൂപയ്ക്കു വിറ്റുവെന്നാണു പറയുന്നത്. സനുവിന്റെ കാര്‍ ചെക്പോസ്റ്റിലെ സിസിടിവി കാമറയില്‍ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല. കിട്ടിയ വിലയ്ക്കു കാര്‍ വിറ്റശേഷം ബസിലും മറ്റുമായിരുന്നു യാത്ര. ഇതുമൂലം പ്രതിയുടെ യാത്രാവഴികൾ കണ്ടെത്താനാകുന്നില്ല. കൊല്ലൂരില്‍ ആറു ദിവസം ലോഡ്ജില്‍ തങ്ങിയശേഷം ബില്ലടയ്ക്കാതെ സനു മുങ്ങി. ലോഡ്ജില്‍ ബില്ലടച്ചിരുന്നെങ്കില് ഒരുപക്ഷേ ഇപ്പോഴും സനുമോഹൻ പിടിയിലാകില്ലായിരുന്നു. പണം നല്‍കാതെ മുങ്ങിയയാൾക്കുവേണ്ടി ലോഡ്ജ് അധികൃതർ നടത്തിയ അന്വേഷണമാണ് സനുവിനെ തരിച്ചറിയാനും അറസ്റ്റിനും വഴിവച്ചത്. കൊല്ലൂരിൽനിന്നു ഗോവയിലേക്കു കടക്കാനായിരുന്നു സനുവിന്റെ പ്ലാൻ. ഇയാളെ പിന്തുടർന്ന പോലീസ് 18നു പുലര്‍ച്ചെ കാര്‍വാര്‍ ബീച്ചില്‍ കണ്ടെത്തി. തന്നെ തിരിച്ചറിഞ്ഞെന്നു വ്യക്തമായതോടെ അടുത്തുള്ള നിര്‍മാണത്തൊഴിലാളി ക്യാന്പിലേക്ക് പ്രതി ഓടിക്കയറി. അവിടെനിന്നാണു പോലീസ് പിടികൂടിയത്.
മകളെ കൊലപ്പെടുത്തിയ സനു മോഹനെക്കുറിച്ച് പോലീസ് പറയുന്നത്... ‘സനു പഠിച്ച കള്ളൻ’
12:39 AM Apr 21, 2021 | Deepika.com