കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസിന്റെ കള്ളക്കളി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും പോലീസുകാര്‍ ‘കള്ളക്കേസ്’ എടുത്ത് പിഴ ഈടാക്കുന്ന അവസ്ഥയാണുള്ളത്. നിയമലംഘനത്തിന്റെ വകുപ്പുകള്‍ മാറ്റിയാണ് മേലുദ്യോഗസ്ഥര്‍ നിഷ്കര്‍ഷിച്ച ക്വോട്ട പോലീസുകാര്‍ തികയ്ക്കുന്നത്.
2020ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് (കെഡോ) സെക്ഷന്‍ നാലു പ്രകാരം പകര്‍ച്ചവ്യാധി പടരുന്നത് തടയുകയെന്ന വകുപ്പു പ്രകാരമാണ് പോലീസ് പിഴ ഈടാക്കേണ്ടത്. മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക, ആളകലം പാലിക്കാതിരിക്കുക തുടങ്ങി നിയമലംഘനങ്ങള്‍ക്കാണ് സാധാരണ പിഴ ഈടാക്കുന്നത്. കോവിഡിന്റെ രണ്ടാംവരവോടെ പോലീസ്-ആരോഗ്യവകുപ്പ് പരിശോധന ഭയന്ന് ജനങ്ങള്‍ മാസ്ക് കൃത്യമായി ധരിക്കാന്‍ തുടങ്ങിയതോടെ പിഴ ഈടാക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞു. ഇതോടെ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പോലീസിന് വീണ്ടും സമ്മർദമേറി. ഈ സാഹചര്യത്തിലാണ് മോട്ടോര്‍വാഹന നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍കൂടി കെഡോ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കോഴിക്കോട് സിറ്റിയിലും തൃശൂരിലും എറണാകുളത്തുമെല്ലാം ഇത്തരത്തില്‍ കേസുകള്‍ മാറ്റി കള്ളക്കേസായി പിഴ ഈടാക്കുകയാണിപ്പോള്‍. ഹെല്‍മെറ്റ് ധരിക്കാതെ എത്തുന്നയാളില്നിന്ന് 500 രൂപ പിഴ ഈടാക്കും. തുടര്‍ന്ന് നല്കുന്ന രസീതില്‍ അവ്യക്തമായ രീതിയില്‍ നിയമലംഘനത്തിന്റെ വകുപ്പുകള്‍ മാത്രമെഴുതി നല്‍കും. പിഴ ഈടാക്കപ്പെടുന്നയാള് എംവി ആക്ട് പ്രകാരമുള്ള കേസാണെന്നാണ് കരുതുന്നത്. അതേസമയം നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കുന്നതെന്നും അത് എന്തിനാണെന്നതിനു പ്രസക്തിയില്ലെന്നുമാണ് പോലീസുകാരുടെ വാദം.
കെഡോ കേസുകള്‍ കണ്ടെത്തുന്നതിനാണ് പോലീസുകാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എണ്ണം കുറഞ്ഞാല്‍ അടുത്ത ദിവസം രാവിലെ പ്രതിദിന അവലോകനത്തില്‍ (സാട്ട) സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ വയര്‍ലെസ് വഴിയുള്ള അധിക്ഷേപത്തിന് ഇരയാകേണ്ടതായി വരും. എസ്എച്ച്ഒമാര്‍ക്ക് കേള്‍ക്കേണ്ടിവരുന്ന അധിക്ഷേപത്തിന് അവര്‍ താഴേത്തട്ടിലുള്ള പോലീസുകാരോടാണ് പ്രതിഷേധം അറിയിക്കുക. ഇത് ഒഴിവാക്കുന്നതിനാണ് ‘കള്ളക്കേസ്’.
കോവിഡ് രണ്ടാംഘട്ടം അതിതീവ്രമായ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ മാനദണ്ഡം ലംഘിച്ചുള്ള മാസ്ക് ഉപയോഗവും മറ്റു ബന്ധപ്പെട്ടുള്ള കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത് കുറവായിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിമാരും ക്രമസമാധാന ചുമതല വഹിക്കുന്ന ഡിസിപിമാരും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചതോടെ പോലീസിന് മേല്‍ സമ്മർദമായി. ശരാശരി 100, 150, 200 എന്നിങ്ങനെ കേസുകൾ പിടിക്കാനാണ് നിർദേശം.
കെ. ഷിന്റുലാല്‍
കോവിഡ്: ക്വോട്ട തികയ്ക്കാന്‍ പോലീസിന്റെ ‘കള്ളക്കേസ്’
12:11 AM Apr 21, 2021 | Deepika.com