തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ്-19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്രസർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതുവിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണു വേണ്ടത്.
കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലേക്കുമാണ് മാറ്റിവയ്ക്കുന്നത്.
ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. സംസ്ഥാനങ്ങൾക്കു മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതുതാത്പര്യമാണ്.
ഏപ്രിൽ 19നു പ്രഖ്യാപിച്ച നയമനുസരിച്ച് വാക്സിൻ നിർമാതാക്കൾ പകുതി കേന്ദ്രസർക്കാരിന് നൽകണം. ബാക്കി സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലുമായി വിതരണം ചെയ്യാൻ നിർമാതാക്കൾക്ക് സ്വാതന്ത്ര്യം നൽകി. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോടു പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾതന്നെ വലിയ സാന്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണം. സാന്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത പ്രയാസമുണ്ടാക്കും.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങേണ്ടതുണ്ട്. 18 വയസിനു മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി.
ആവശ്യമായ വാക്സിൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സിൻ മാത്രമാണു ലഭിച്ചത്. ഇതിനാൽ വാക്സിനേഷനുള്ള സ്പോട്ട് രജിസ്ട്രേഷൻ മുടങ്ങി. കേരളം ആവശ്യപ്പെട്ടതിൽ ബാക്കിയുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം.
വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോടു മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്. കേന്ദ്രസർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വാക്സിൻ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്നു പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി
12:11 AM Apr 21, 2021 | Deepika.com