കാഞ്ഞങ്ങാട്: ജന്മനാ കിടപ്പുരോഗിയായ എൻഡോസൾഫാൻ ദുരിതബാധിത അസുഖം മൂർച്ഛിച്ച് ആംബുലൻസിനായി കാത്തിരുന്നതു മണിക്കൂറുകൾ. ഒടുവിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
കല്ലൂരാവിയിലെ ഇസ്മായിൽ-സുഹറ ദമ്പതികളുടെ മകൾ ഫാത്തിമത്ത് സസ്രിയ (31) ആണ് മരിച്ചത്. വെള്ളം അടിഞ്ഞുകൂടി തല വലുതാകുന്ന ഹൈഡ്രോസെഫലസ് എന്ന അസുഖമുള്ള സസ്രിയയുടെ ശരീരത്തിന്റെ വലതുഭാഗം പൂർണമായും തളർന്നിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സസ്രിയയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. കിടപ്പുരോഗിയായ സസ്രിയയെ സ്വകാര്യവാഹനങ്ങളിൽ കൊണ്ടുപോവുക ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, അമ്മ സുഹറയും രണ്ടു സഹോദരങ്ങളും കോവിഡ് ബാധിതരു മായിരുന്നു. അതിനാൽ ആംബുലൻസിനായി പരിചയമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരനെ വിളിച്ചെങ്കിലും എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന ആനന്ദാശ്രമം പിഎച്ച്സിയിലെ നഴ്സിനെ വിളിക്കാൻ പറഞ്ഞു.
നഴ്സിനെ വിളിച്ചപ്പോൾ എൻഡോസൾഫാൻ സെല്ലുമായി ബന്ധപ്പെടാൻ ഇസ്മായിലിനോട് ആവശ്യപ്പെട്ടു. സെല്ലിൽ യാതൊരു പരിചയവുമില്ലാത്ത ഇസ്മായിൽ സഹായത്തിനായി എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയെ വിളിച്ചു. മുനീസ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറെ വിളിച്ച് വിവരം ധരിപ്പിച്ചു. ഉടൻ തിരിച്ചുവിളിക്കാമെന്ന് അദ്ദേഹം അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ പിഎച്ച്സിയിലേക്ക് വിളിച്ചപ്പോൾ ആംബുലൻസ് വേണമെന്ന കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. പിന്നീട് ആംബുലൻസ് ലഭ്യമല്ലെന്ന് പിഎച്ച്സിയിൽനിന്ന് അറിയിച്ചതോടെ ആരോഗ്യവകുപ്പിന്റെ ഏതെങ്കിലും ഒരു വാഹനം അയച്ച് സസ്രിയയെ ആശുപത്രിയിലെത്തിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ നിർദേശിച്ചു.
ഈസമയം സസ്രിയയുടെ നില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ ഇസ്മായിൽ മകളുമായി കാറിൽ ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും വൈകുന്നേരം അഞ്ചോടെ വഴിമധ്യേ മരിച്ചു. ട്രൂനാറ്റ് പരിശോധനയിൽ സസ്രിയയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു.
ആംബുലൻസിനായി കാത്തിരുന്നത് മണിക്കൂറുകൾ; എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു
12:02 AM Apr 20, 2021 | Deepika.com