ഗാന്ധിനഗർ(കോട്ടയം): അസം സ്വദേശിനിയായ നാലരവയസുകാരിയുടെ ചികിത്സാ റിപ്പോർട്ട് ആശുപത്രി അധികൃതർ മൂവാറ്റുപുഴ പോലീസിന് കൈമാറി. മൂവാറ്റുപുഴ എസ്എച്ച്ഒയുടെ നിർദേശപ്രകാരം എത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കാണ് റിപ്പോർട്ട് കൈമാറിയത്.
കുട്ടികളുടെ ആശുപത്രിയിലെ സർജറി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിക്കുണ്ടായ പരിക്കുകളെക്കുറിച്ച് ഡോക്ടർമാരുടെ ചോദ്യത്തിന് കുട്ടി അസം ഭാഷയിൽ മറുപടി പറയുന്നതും മൊബൈൽ വീഡിയോയിൽ പകർത്തി പോലിസിനു നൽകിയിട്ടുണ്ട്.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലേതടക്കം പഴയതും പുതിയതുമായ മുറിവുകളുടെ കൃത്യമായ പരിശോധന റിപ്പോർട്ടാണ് പോലീസിനു കൈമാറിയിരിക്കുന്നത്.
കുട്ടിക്ക് ലൈംഗിക പീഡനമുണ്ടായെന്ന് ആദ്യം പറഞ്ഞിരുന്ന ആശുപത്രി അധികൃതർ കുട്ടി സൈക്കിളിൽ നിന്ന് വീണപ്പോൾ പരിക്കേറ്റതാകാം എന്നാണ് ഇപ്പോൾ പറയുന്നത്. ആശുപത്രി യില മൂന്നു വിദഗ്ധർ കുട്ടിയെ കൗണ്‍സലിംഗ് നടത്തിയിരുന്നു.
കടുത്ത വയറുവേദനയെത്തുടർന്നാണു കുട്ടിയെ കഴിഞ്ഞ മാസം അവസാനം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറ്റിൽനിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരിക്കും കുടൽ പൊട്ടിയതായും കണ്ടെത്തിയത്.
അസം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരിക്കിന്റെ ഉറവിടം കണ്ടെത്തുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അടുത്ത ദിവസം സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
നാലര വയസുകാരിക്കു പരിക്കേറ്റ സംഭവം ; മെഡിക്കൽ റിപ്പോർട്ട് കൈമാറി
01:55 AM Apr 18, 2021 | Deepika.com