കൊച്ചി: പന്തളം രാജകുടുംബാംഗമാണെന്നു വിശ്വസിപ്പിച്ച് 2.6 കോടി രൂപയുടെ സോഫ്റ്റ് വെയര്‍ സോഴ്സ് കോഡ് തട്ടിയെടുത്ത കേസില്‍ രണ്ടു പേർ പിടിയില്‍. പത്തനംതിട്ട വള്ളിക്കോട് സ്വദേശി തേവര്അയത്ത് സന്തോഷ് കരുണാകരന് (43), ഇയാളുടെ സഹായി എറണാകുളം എരൂര്‍ വൈഷ്ണവം വീട്ടില്‍ ജി. ഗോപകുമാര്‍ (51) എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓയെസ് ബിസിനസ് സൊല്യൂഷന് എന്ന സ്ഥാപന ഉടമയുടെ പരാതിയിലാണ് അറസ്റ്റ്.
15,000 രൂപ മാത്രം അഡ്വാന്‍സ് നല്കി സോഫ്റ്റ് വെയര്‍ സോഴ്സ് കോഡ് കൈവശപ്പെടുത്തുകയും സ്ഥാപനത്തിലെ ജീവനക്കാരെ കോയമ്പത്തൂരിലുള്ള വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ ജോലിക്കായി എടുത്ത് മാസങ്ങളോളം ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു കബളിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് ഇരുവരും പിടിയിലായത്. ബിടെക് ബിരുധദാരിയാണ് സന്തോഷ്.
പന്തളം രാജകുടുംബാംഗമാണെന്നു പരിചയപ്പെടുത്തിയ പ്രതി നീലഗിരിയിലുള്ള തന്റെ 2,500 ഏക്കർ കൃഷി ഭൂമിയിൽ ഡിജിറ്റല്‍ കൃഷി ചെയ്യാന്‍ സോഫ്റ്റ്വെയര് സഹായം തേടിയാണു പരാതിക്കാരനെ സമീപിച്ചത്. യുഎസ് ആര്‍മിക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ആളാണെന്നും കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ടെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. 2.6 കോടി രൂപയ്ക്കു കൈമാറാന്‍ ധാരണയായ സോഫ്റ്റ് കോഡ് 15,000 രൂപ അഡ്വാൻസ് നല്കി കൈക്കലാക്കിയ സന്തോഷ്, പരാതിക്കാർക്കും ജീവനക്കാർക്കും കോയമ്പത്തൂരിലുള്ള കമ്പനിയില്‍ ജോലി നല്‍കിയെങ്കിലും ശന്പളം നല്‍കിയില്ല. സോഴ്സ് കോഡിന്റെ ബാക്കി പണം ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയതോടെ കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുവൈറ്റില്‍ ജോലി ചെയ്യുന്പോൾ ഒപ്പമുണ്ടായിരുന്ന ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അജിത് മഹാപത്രയെ കബളിപ്പിച്ച് ആറ് കോടി രൂപ തട്ടിയെടുത്ത കേസില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം കീഴടങ്ങാന്‍ വരുമ്പോഴാണ് പ്രതികള്‍ പോലീസ് പിടിയിലായത്. സമാനമായി മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയതായി പോലീസിന് സംശയമുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണു കേസന്വേഷണം.
രാജകുടുംബാംഗം ചമഞ്ഞു തട്ടിപ്പ്; രണ്ടു പേര് പിടിയില്‍
01:55 AM Apr 18, 2021 | Deepika.com