കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ കേസുകള്‍ റദ്ദാക്കണമെന്ന ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്റെ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങള്‍ ഇഡിയുടെ സ്പെഷല്‍ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു മുദ്രവച്ച കവറില്‍ നല്‍കണമെന്നും വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടോയെന്ന് സ്പെഷല്‍ കോടതി തീരുമാനിക്കണമെന്നും ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവിൽ പറയുന്നു.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താന്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം വിലക്കുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനു കഴിയില്ലെങ്കിലും ഇഡിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിയാണെങ്കില്‍ വ്യാജമൊഴികളും തെളിവുകളും കോടതി നടപടികളെ മലിനമാക്കുകയും നീതിനടത്തിപ്പിനെ ബാധിക്കുകയും ചെയ്യുമെന്ന് കോടതി വിലയിരുത്തി.
നടപടിക്രമം പാലിക്കാതെ ക്രൈംബ്രാഞ്ചിന് കേസെടുക്കാനാവില്ലെങ്കിലും പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയും. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനോ വ്യാജതെളിവുണ്ടാക്കാനോ നീക്കമുണ്ടെന്നു പരാതികളോ വിവരങ്ങളോ ലഭിച്ചാല്‍ കോടതിക്കു നടപടിയെടുക്കാനാവും.
ഇത്തരം സാഹചര്യത്തില്‍ സ്പെഷല്‍ കോടതിക്കു പ്രാഥമികാന്വേഷണം നടത്തി അന്വേഷണം വേണമോ എന്നു തീരുമാനിക്കാം. അന്വേഷണം വേണമെന്നു കണ്ടാല്‍ ഇക്കാര്യം രേഖപ്പെടുത്തി അധികാരപ്പെട്ട ജുഡീഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് പരാതി കൈമാറണം. സന്ദീപ് നായര്‍ ജയിലില്‍നിന്നെഴുതിയ കത്ത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്. സന്ദീപിനെ ജയിലില്‍ ചോദ്യംചെയ്തു രേഖപ്പെടുത്തിയ മൊഴിയുമുണ്ട്. ഇവ പരിഗണിച്ച് അന്വേഷണം ഉചിതമാണോയെന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു (സ്പെഷല്‍ കോടതിക്ക്) തീരുമാനിക്കാമെന്നും വിധിയില്‍ പറയുന്നു.
വ്യാജതെളിവ് ചമയ്ക്കല്‍, വ്യാജമൊഴി നല്കാന് നിര്‍ബന്ധിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് കേസുകളെടുത്തത്.
എന്നാൽ, കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുളള (പിഎംഎല്‍എ) കേസുകളുടെ ചുമതലയുള്ള സ്പെഷല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് കേസെടുത്തതെന്നും ക്രിമിനില്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 195 (1)(ബി) പ്രകാരം ഇത്തരം വിഷയത്തില്‍ കേസെടുക്കാന്‍ വിലക്കുണ്ടെന്നുമുള്ള ഇഡിയുടെ വാദം അംഗീകരിച്ചാണ് കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയത്.
കേസുകള്‍ റദ്ദാക്കാന്‍ ഇഡി നല്കിയ ഹര്‍ജിക്കൊപ്പം രേഖകള്‍ നല്‍കിയത് ശരിയായ രീതിയിലല്ലെങ്കിലും ഹര്‍ജികള്‍ തള്ളാന്‍ ഇതു കാരണമല്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് സ്വന്തം നിലയ്ക്ക് നല്കിയ ഹര്‍ജിക്കൊപ്പം ഇഡി അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിരുന്നു. വ്യക്തിപരമായി നല്കിയ ഹര്‍ജിയില്‍ അന്വേഷണവിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തതു നിയമപരമല്ലെന്നും ഇത്തരം ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള സര്‍ക്കാർ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തിപരമായി നല്കിയ ഹര്‍ജിയാണെങ്കിലും ഇതിന് ഔദ്യോഗിക അനുമതിയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹാജരായതില്‍നിന്ന് വ്യക്തമാണെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി. ഹര്‍ജിക്കൊപ്പം രേഖകള്‍ നല്കിയ രീതിയും കേസില്‍ കക്ഷിയല്ലാത്തവരെക്കുറിച്ച് ഹര്‍ജിയില്‍ പരാമര്‍ശിച്ചതും ശരിയല്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ ചില വസ്തുതകളുണ്ട്.
ഇഡി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍നിന്നുള്ള വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയതെന്ന വിശദീകരണമാണ് ഹര്ജിക്കാരന് ഇതിനു നല്‍കിയത്. അങ്ങനെയെങ്കില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമായിരുന്നു. ഹര്ജിക്കാരന് തന്റെ ഇഷ്ടപ്രകാരം ചില രേഖകള്‍ മാത്രം ഹാജരാക്കിയത് വിമര്‍ശിക്കപ്പെടേണ്ട നടപടിയാണ്. എങ്കിലും ഹര്‍ജികള്‍ തള്ളാന്‍ ഇതു മതിയായ കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ നവംബര്‍ 18നു പുറത്തുവന്നതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 20നു ജയില്‍ ഡിജിപിക്ക് ഇഡി പരാതി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇഡി ഉദ്യോഗസ്ഥര്‍ മൊഴി നല്കാന് സ്വപ്നയെ നിര്‍ബന്ധിച്ചതായി ഇവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ ആദ്യകേസെടുത്തത്.
മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്നാരോപിച്ച് സന്ദീപ് നായര്‍ മാര്‍ച്ച് അഞ്ചിന് ജയിലില്‍നിന്ന് കോടതിക്കു കത്തെഴുതിയിരുന്നു. ഇക്കാര്യം വാര്ത്തകളില്നിന്നറിഞ്ഞ അഡ്വ. ആര്.സുനില്‍ കുമാര്‍ നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസെടുത്തത്.
സർക്കാരിനു തിരിച്ചടി; ഇഡിക്കെതിരായ കേസുകള്‍ റദ്ദാക്കി
02:08 AM Apr 17, 2021 | Deepika.com