തിരുവനന്തപുരം: ജോണ് ബ്രിട്ടാസും ഡോ. ടി. ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ പി.വി. അബ്ദുൾ വഹാബ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.
നിയമസഭയിലെ നിലവിലുള്ള അംഗബലമനുസരിച്ച് ഒഴിവു വന്ന മൂന്നു സ്ഥാനങ്ങളിൽ രണ്ടെണ്ണം എൽഡിഎഫിനും ഒന്നു യുഡിഎഫിനും ലഭിക്കും. മൂന്നു പേർ മാത്രം നാമനിർദേശ പത്രിക സമർപ്പിക്കുന്ന സാഹചര്യത്തിൽ മത്സരം ഒഴിവാകും.
യുഡിഎഫിനു ലഭിക്കുന്ന സീറ്റ് മുസ്ലിം ലീഗിനു നൽകിയതിനാൽ കോൺഗ്രസിനു സീറ്റ് നഷ്ടമായി.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചത്. ടി. ശിവദാസൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജോണ് ബ്രിട്ടാസ് പാർട്ടി നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ മാനേജിംഗ് ഡയറക്ടറുമാണ്. സിപിഎം സെക്രട്ടേറിയറ്റിന്റെ തീരുമാനം ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു.
കാലാവധി പൂർത്തിയാക്കിയ കെ.കെ. രാഗേഷ്, സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് എന്നിവരുടെ പേരുകൾ സ്ഥാനാർഥികളായി ഉയർന്നുകേട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.
ജോണ് ബ്രിട്ടാസിന്റെയും ടി. ശിവദാസന്റെയും പേരുകൾ പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണു യോഗത്തിൽ അവതരിപ്പിച്ചത്. മൂന്നാമത്തെ സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നതിനാൽ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നും തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ മാധ്യമ ഉപദേഷ്ടാവാണ് ജോണ് ബ്രിട്ടാസ്. ഡോ. ടി. ശിവദാസൻ എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്.
ചൊവ്വാഴ്ച വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. 21ന് സൂക്ഷ്മപരിശോധന. മൂന്നു സ്ഥാനാർഥികൾ മാത്രമാണെങ്കിൽ പത്രിക പിൻവലിക്കാനുള്ള അവസാനദിനമായ 23ന് ഇവരെ വിജയികളായി പ്രഖ്യാപിക്കും.
കോണ്ഗ്രസ് നേതാവ് വയലാർ രവി, ലീഗ് നേതാവ് പി.വി. അബ്ദുൾ വഹാബ്, സിപിഎമ്മിലെ കെ.കെ. രാഗേഷ് എന്നിവർ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്.
ബ്രിട്ടാസ്, ശിവദാസൻ, വഹാബ് രാജ്യസഭയിലേക്ക്
02:08 AM Apr 17, 2021 | Deepika.com