കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും മറ്റ് അനുബന്ധകേസുകളിലും അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികൾക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാർ നീക്കത്തിനു തിരിച്ചടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥര്ക്കെതിരേ ക്രൈംബ്രാഞ്ച് ജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഹൈക്കോടതി റദ്ദാക്കിയതു സർക്കാർ വാദത്തിനേറ്റ കനത്ത പ്രഹരമായി.
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസുകളെടുത്തത്. ദേശീയ ഏജന്‍സികളെ തുടക്കം മുതൽ പ്രതിരോധിക്കാൻ ശ്രമിച്ച സർക്കാരിനു ലഭിച്ച ആയുധമായിരുന്നു പ്രതികളുടെ വെളിപ്പെടുത്തൽ. ഇതിന്റെ ബലത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തതു കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തുറന്ന പോരിനു വഴിവയ്ക്കുകയുംചെയ്തു.
ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണൻ ആണു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്നു പറയുന്ന സ്വപ്നയുടെ ഓഡിയോ ക്ലിപ്പും സന്ദീപിന്റെ കത്തും പരിശോധിച്ചെന്നും കേസെടുക്കാവുന്ന കുറ്റകൃത്യമാണെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ഒരു അന്വേഷണ ഏജന്‍സി കോടതിയില്‍ നല്കിയ തെളിവുകളുടെയും വസ്തുതകളുടെയും വിശ്വാസ്യത മറ്റൊരു അന്വേഷണ ഏജന്‍സിക്കു പരിശോധിക്കാനാകില്ലെന്ന ഇഡിയുടെ വാദം ശരിവയ്ക്കുന്ന രീതിയിലാണ് വിധി വന്നിരിക്കുന്നത്. തിരിച്ചടി നേരിട്ടെങ്കിലും ഇഡിക്കെതിരായ കടുത്ത നിലപാട് സര്‍ക്കാര്‍ തുടരുമെന്നാണു സൂചന. ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിചാരണക്കോടതി പരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ തുടര്‍നടപടികളിലേക്കു കടന്നേക്കും.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമെ ജുഡീഷല്‍ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ഇത് അംഗീകരിക്കപ്പെട്ടാൽ ഇതിനെതിരേയും നിയമയുദ്ധം നടക്കും.
ജോണ്സണ് വേങ്ങത്തടം
കേന്ദ്ര ഏജന്‍സികൾക്കെതിരേയുള്ള പോരിൽ സര്‍ക്കാരിനു തിരിച്ചടി
02:08 AM Apr 17, 2021 | Deepika.com