കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസ് വിധിപറയുന്നത് 27ലേക്ക് മാറ്റി. ഇന്നലെ വിധി പറയാൻ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടർന്നാണ് മൂന്നാം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതി കേസ് മാറ്റിയത്.
വിധി ദിവസം ഹാജരാവത്തതിനെതുടർന്ന് രണ്ടാം പ്രതി സരിത നായരുടെ ജാമ്യം നേരത്തേ റദ്ദാക്കിയിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ല പോലീസ് മേധാവിക്ക് നിർദേശം നൽകി. കഴിഞ്ഞ തവണ കസബ സിഐ മുഖേന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടർന്നാണ് നടപടി. നടക്കാവ് സെന്റ് വിൻസെന്റ് കോളനി ‘ഫജർ’ ഹൗസിൽ അബ്ദുൾ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ നൽകാമെന്ന് പറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് കേസ്.
ഹൈക്കോടതിയിൽനിന്ന് കീഴ്ക്കോടതിയിൽ ഹാജരാകുന്നതിന് ഇളവ് നൽകിയത് നിലനിൽക്കുന്നുവെന്ന് കാണിച്ച് സരിതയ്ക്കുവേണ്ടി നൽകിയ ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഹൈക്കോടതി നൽകിയ ഇളവിന്റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയാണ് നടപടി. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കേസിൽ നേരത്തേ ജാമ്യമെടുത്തിരുന്നു.
മൂന്നാം പ്രതി മണിമോനെതിരേ നേരത്തേ വാറന്റ് നിലവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫും ബിജുരാധാകൃഷ്ണനു വേണ്ടി അഡ്വ. പ്രദീപ്കുമാറും അഡ്വ. പ്രേം ലാലും ഹാജരായി.
സോളാർകേസ്: വിധിപറയുന്നത് 27ലേക്ക് മാറ്റി
01:29 AM Apr 17, 2021 | Deepika.com