തിരുവനന്തപുരം: എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കാൻ സർക്കാർ തെരഞ്ഞെടുപ്പു കാലത്തു നടത്തിയ പ്രഹസനത്തെയാണു ഹൈക്കോടതി പൊളിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യഥാർഥത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന ഏജൻസികളും കള്ളനും പോലീസും കളിക്കുകയായിരുന്നു. സിപിഎം- ബിജെപി ഒത്തുതീർപ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു കള്ളക്കളി. ഒരന്വേഷണവും നടക്കരുതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. കേന്ദ്ര ഏജൻസികളും ബിജെപിയും അതിനോടു ചേർന്ന നിലപാടാണു സ്വീകരിച്ചത്. യുഡിഎഫ് ഇതു ചൂണ്ടിക്കാട്ടുകയും തെരഞ്ഞെടുപ്പിൽ അതു ചർച്ചയാവുകയും ചെയ്തപ്പോഴാണ് അങ്ങനെയല്ലെന്നു വരുത്തിത്തീർക്കാനുള്ള കള്ളക്കളിക്ക് സംസ്ഥാന സർക്കാർ തയാറായത്.
സിആർപിസി അനുസരിച്ച് ഇഡിക്കെതിരെ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല. ഇത്തരം കള്ളക്കളികൾ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്നു തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ ബോധ്യമാവും. ഇഡിക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണമെന്ന പ്രഹസനം സർക്കാർതന്നെ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഹൈക്കോടതി പൊളിച്ചത് കള്ളനും പോലീസും കളി: പ്രതിപക്ഷ നേതാവ്
01:29 AM Apr 17, 2021 | Deepika.com