തിരുവനന്തപുരം:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ എഫ്ഐആർ റദ്ദാക്കിയ നടപടി സംസ്ഥാന സർക്കാരിനു തിരിച്ചടിയായെങ്കിലും വിചാരണക്കോടതിയെ സമീപിക്കാൻ നൽകിയ അവസരം പ്രയോജനപ്പെടുത്താൻ സർക്കാർ. ഇഡിക്കെതിരായ കേസന്വേഷണം ഏതു വിധേനയും മുന്നോട്ടു പോകണമെന്നാണു സർക്കാർ നിലപാട്.
എന്നാൽ, എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ തത്കാലം അപ്പീൽ നൽകേണ്ടതില്ലെന്നാണു നിയമോപദേശം. നിയമപരമായ സാധുതകൾ പരിശോധിക്കാൻ എജി അടക്കമുള്ളവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുകയെന്നാണു വിവരം.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസിന്റെ അന്വേഷണ പുരോഗതി അടക്കമുള്ള എല്ലാ വിവരങ്ങളും മുദ്രവച്ച കവറിൽ വിചാരണ കോടതി മുൻപാകെ കൈമാറും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ആവശ്യമായ നിയമ സഹായവും ഉറപ്പാക്കും.
അതിനിടെ, വിചാരണക്കോടതിയും എഫ്ഐആർ റദ്ദാക്കാൻ നിർദേശിക്കുകയും ഇഡി എതിർ നിയമ നടപടിയുമായി മുന്നോട്ടു പോകുകയും ചെയതാൽ ക്രൈംബ്രാഞ്ച് നിയമക്കുരുക്കിൽ പെടാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്.
രാഷ്ട്രീയനേതൃത്വത്തിന്റെ നിർദേശാനുസരണം സ്വർണ- ഡോളർ കടത്തു കേസിൽ അന്വേഷണം നടത്തുന്ന ഇഡിക്കെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച് നടപടിയാകും നിയമത്തിനു മുന്നിലെത്തുക. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് അധികാരത്തിൽ എത്തുന്ന സർക്കാരിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകുമെന്ന വിലയിരുത്തലുമുണ്ട്.
ഇഡി കേസിലെ ഹൈക്കോടതി വിധി; വിചാരണക്കോടതി നടപടി നിരീക്ഷിക്കാൻ സർക്കാർ
12:53 AM Apr 17, 2021 | Deepika.com