തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം സംസ്ഥാനത്തു വിവാദമായിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രിയും ഓഫീസും. കോവിഡ് നെഗറ്റീവായി നിരീക്ഷണ കാലാവധി കഴിയുന്നതിനു മുൻപ് കോവിഡ് പോസിറ്റീവായ ഭാര്യയുമൊത്തു സഞ്ചരിച്ചു കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതാണു വിവാദമായത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്ക്, സംസ്ഥാനത്തെ സാധാരണക്കാരുടെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരേ കേസെടുക്കാൻ ധാർമികമായ അവകാശമില്ലെന്ന ശക്തമായ നിലപാടാണു പ്രതിപക്ഷത്തിന്റേത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ സാധാരണക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനത്തിനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ മാത്രമല്ല, ലോകത്തെ തന്നെ മിക്ക സംഭവങ്ങൾക്കും ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടു പ്രതികരിക്കാറുള്ള മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്പോഴും ചില വിഷയങ്ങളിൽ അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇക്കാര്യത്തിൽ പത്രക്കുറിപ്പിറക്കാൻ ഓഫീസും തയാറല്ല.
മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നു കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും ഒഴിഞ്ഞുമാറിയിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഓഫീസും
12:53 AM Apr 17, 2021 | Deepika.com