തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ഥിതിഗതികൾ കൂടുതൽ അനുകൂലമായാൽ 100 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷ മണ്ഡലങ്ങളിലും നിർജീവമായിരുന്നു. ബിജെപിയുടെ വോട്ടുകൾ യുഡിഎഫിനു ലഭിച്ചാൽ ജയിക്കുമെന്ന് ഉറപ്പുള്ള ചില സീറ്റുകൾ നഷ്ടമായേക്കുമെന്നും ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
സിപിഎം ജില്ലാ കമ്മിറ്റികൾ നൽകിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. എന്നാൽ റിപ്പോർട്ടിന്മേലുള്ള വിശദമായ പരിശോധന തെരഞ്ഞെടുപ്പു ഫലം വന്ന ശേഷമേ ഉണ്ടാകൂ. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണകരമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവൻ പറഞ്ഞു.
ഐക്യത്തോടെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിക്കെതിരേ വ്യക്തിപരമായ അധിക്ഷേപങ്ങ ളും തരംതാണ പ്രസ്താവനകളുമാണു യുഡിഎഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയത്. ഇതുതന്നെയാണു ബിജെപിയും കേന്ദ്ര മന്ത്രി വി. മുരളീധരനും ആവർത്തിച്ചത്. പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയും അവരുടെ സ്ഥാനങ്ങൾക്കു ചേർന്ന ഗൗരവം കാണിച്ചില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യബന്ധമുണ്ടായിരുന്നു. ഇതു കഴിഞ്ഞ കാലത്തെല്ലാം ഉണ്ടായിരുന്നതാണെന്നും വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചിട്ടില്ല. അദ്ദേഹത്തിനെതിരേ ഉയരുന്ന ആക്ഷേപങ്ങൾ ശരിയല്ല. മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ പാലനം മറ്റുള്ളവരും സ്വീകരിക്കുന്നതു നല്ലതാണെന്നും വിജയരാഘവൻ പറഞ്ഞു.
ഭരണത്തുടർച്ചയെന്നു സിപിഎം വിലയിരുത്തൽ
12:53 AM Apr 17, 2021 | Deepika.com