മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർത്തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിന്റെ എട്ടാമിടം ഇന്നും നാളെയുമായി നടക്കും.
എട്ടാമിടം തിരുനാൾ ദിനങ്ങൾ അടുത്തതോടെ വിശ്വാസികളുടെ തിരക്ക് ക്രമാതീതമായി വർധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിശ്വാസികളെ മലകയറാൻ അനുവദിക്കുന്നത്. വോളണ്ടിയർമാരുടെയും പോലീസിന്റെയും സേവനം ഈ ദിവസങ്ങളിൽ ലഭ്യമാകും.
സ്റ്റാളുകളിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുന്നവരും നിശ്ചിത അകലം പാലിക്കണമെന്ന് നിബന്ധനയുണ്ട്. കുടിവെള്ളത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും അവരവർ തന്നെ കരുതുന്നതാണ് ഉചിതം. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ മാത്രമെ തീർഥാടകർക്ക് മലകയറാൻ അനുമതിയുള്ളൂ. വലിയ കുരിശുകൾ വഹിച്ചുകൊണ്ട് അനേകം വ്യക്തികൾ ഒന്നിച്ചു വരുന്നതും വിലക്കിയിട്ടുണ്ട്.
കുരിശുമുടിയിൽ ഇന്ന് രാവിലെ 9.30 നും വൈകുന്നേരം 5.30 നും ആഘോഷമായ പാട്ടുകുർബാന, നാളെ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻപണമിറക്കൽ. സെന്റ് തോമസ് പള്ളിയിൽ ഇന്നലെ കുരിശ് എഴുന്നള്ളിക്കൽ പ്രദക്ഷിണം, പാട്ടുകുർബാന എന്നിവ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആറിന് ദീപാർപ്പണ പ്രദക്ഷിണം, കുർബാന, വൈകുന്നേരം അഞ്ചിന് പാട്ടുകുർബാന, പ്രസംഗം, അങ്ങാടി പ്രദക്ഷിണം. നാളെ രാവിലെ 5.30 നും ഏഴിന് കുർബാന, 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.ക്രിസ്റ്റി മടത്തിൽ കാർമികനാകും.
ഫാ.ബർക്കുമാൻസ് കൊടക്കൽ വചനസന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് പൊൻപണം സ്വീകരിക്കൽ, ആറിന് ആഘോഷമായ പാട്ടുകുർബാന, രാത്രി എട്ടിന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, തിരുനാൾ കൊടിയിറക്കം.
മലയാറ്റൂരിൽ എട്ടാമിടം തിരുനാൾ ഇന്നും നാളെയും
12:53 AM Apr 17, 2021 | Deepika.com