തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തതിനു പിന്നാലെയാണ്, അദ്ദേഹം കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന പ്രചാരണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. കോവിഡ് പോസിറ്റീവ് എന്നു കണ്ടാൽ പത്തു ദിവസത്തിനുശേഷം പരിശോധന നടത്തി പരിശോധനാഫലം നെഗറ്റീവ് ആയാൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാമെന്നതാണു പ്രോട്ടോക്കോൾ.
കഴിഞ്ഞ എട്ടിനാണ് മുഖ്യമന്ത്രിയെ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത കോവിഡ് പരിശോധന നടത്തേണ്ടത് 17നും. എന്നാൽ ഏഴാം ദിനം തന്നെ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്ന് ഡിസ്ചർജ് ചെയ്തുവെന്നാണു പ്രതിപക്ഷ ആരോപണം.
കഴിഞ്ഞ നാലു മുതൽ മുഖ്യമന്ത്രിക്ക് ജലദോഷം ഉണ്ടായിരുന്നെന്നും മകൾക്ക് കോവിഡ് പോസിറ്റീവ് ഫലം വന്ന ഏപ്രിൽ ആറു മുതൽ പിണറായി നിരീക്ഷണത്തിലായിരുന്നുവെന്നുമാണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ഇതനുസരിച്ചാണെങ്കിൽ ജലദോഷമുണ്ടായിരുന്ന നാലു മുതൽ മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുത്തതു ഗുരുതര വീഴ്ചയാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. മകൾക്ക് കോവിഡ് ആണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. പോസിറ്റീവായി ആറാം ദിവസം മുഖ്യമന്ത്രി ആശുപത്രിവിട്ടു. നാലിനു മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിൽ അന്നു നടത്തിയ റോഡ്ഷോയും പ്രോട്ടോക്കോൾ ലംഘനമാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ ട്വിറ്ററിൽ ‘കോവിഡിയറ്റ്’ എന്ന രൂക്ഷ പരാമർശവും മുരളീധരൻ നടത്തി.
എന്നാൽ, മുഖ്യമന്ത്രിക്കേതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയരുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്ക് കോവിഡ് പോസിറ്റീവ് എന്നറിയുന്നത് ഏപ്രിൽ ആറിനാണ്. അന്നു രാവിലെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രിക്ക് നാലു മുതൽ രോഗലക്ഷണങ്ങൾ ഉണ്ടെന്നു മെഡിക്കൽ കോളജ് സൂപ്രണ്ടിന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും ഇക്കാര്യം വ്യക്തമാക്കേണ്ടത് ആശുപത്രി പ്രിൻസിപ്പലാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ; മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം
01:44 AM Apr 16, 2021 | Deepika.com