തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ തന്റെ ഭാഗം കേൾക്കുമെന്നു വിചാരിക്കുന്നതായി ചാരക്കേസ് അന്വേഷിച്ച കേരള പോലീസ് സംഘത്തിലെ ഡിഐജി ആയിരുന്ന സിബി മാത്യൂസ്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഡി.കെ. ജെയിൻ സമിതിക്കു മുന്പാകെ തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം ലഭിച്ചില്ല.
ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിട്ട സുപ്രീംകോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസിൽ കേരള പോലീസ് അന്വേഷണ സംഘത്തിന്റെ തലവൻ ആയിരുന്നു സിബി മാത്യൂസ്.
ഏതൊരു അന്വേഷണത്തിലും എതിർഭാഗത്തുള്ളവർക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം ലഭിക്കും. എന്നാൽ, ജെയിൻ സമിതി എന്നെ വിളിക്കുകയോ നോട്ടീസ് അയയ്ക്കുകയോ ചെയ്തില്ല. തിരുവനന്തപുരത്തു നടന്ന തെളിവെടുപ്പിൽ വീഡിയോ കോണ്ഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്.
അതിൽ ഞങ്ങളുടെ ഭാഗം പറയാനുള്ള അവസരം നൽകിയില്ല. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു എന്നു വാർത്തകൾ പുറത്തു വന്നപ്പോൾ മാത്രമാണ് റിപ്പോർട്ട് പൂർത്തിയാക്കി എന്നു പോലും അറിയുന്നത്.
സമിതിയിലേക്കു കേരളം നിർദേശിച്ച പ്രതിനിധിയായ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിനെങ്കിലും എന്റെ ഭാഗം കേൾക്കാമായിരുന്നു. തികച്ചും ഏകപക്ഷീയമായാണ് റിപ്പോർട്ട് തയാറാക്കിയത്- സിബി മാത്യൂസ് പറഞ്ഞു.
ഡിജിപിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് താൻ കേസ് അന്വേഷണം ഏറ്റെടുത്തത്. കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടതും ഞാനാണ്. നന്പി നാരായണൻ അറസ്റ്റിലായി മൂന്നാം ദിവസം കേസ് സിബിഐക്കു കൈമാറിയിരുന്നു- സിബി മാത്യൂസ് കൂട്ടിച്ചേർത്തു.
വിശദീകരിക്കാൻ ജെയിൻ സമിതി അവസരം തന്നില്ല: സിബി മാത്യൂസ്
01:44 AM Apr 16, 2021 | Deepika.com