കോഴിക്കോട്: വിഷുപ്പുലരിയില്‍ കോഴിക്കോട്ട് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പിടിയിലായ യുവാവില്‍നിന്നാണ് സിനിമാ മേഖലയിലേക്കുള്ള ലഹരിക്കടത്തിനെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചത്.
സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുള്ള അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റുമാണ് കൂടുതലായും ഹാഷിഷ് ഓയില്‍ എത്തിക്കുന്നതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിനുപുറമേ കായികമേഖലയിലും ആവശ്യക്കാരുണ്ടന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സിനിമ-കായികമേഖലയിലെ മയക്കുമരുന്നു വില്‍പ്പന സംബന്ധിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി. മയക്കുമരുന്നിന് അടിമകളായ കോളജ് വിദ്യാര്‍ഥികളെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ വിജയവാഡ കേന്ദ്രീകരിച്ച് മലയാളികളുള്‍പ്പെടെയുള്ളവര്‍ സജീവമായുണ്ട്. ഇവരെ പിടികൂടിയാല്‍ മാത്രമേ സംസ്ഥാനത്തേക്കുള്ള മയക്കുമരുന്നു കടത്ത് തടയാന്‍ സാധിക്കുകയുള്ളൂവെന്നാണ് എക്സൈസ് പറയുന്നത്.
മൊത്തമായി എത്തിക്കുന്ന ഹാഷിഷ് ഓയിലിന് ഒരു മില്ലിക്ക് 1000 രൂപയാണ് ഈടാക്കുന്നത്. പ്രത്യേക മണമില്ലാത്തതിനാല്‍ ലഹരി ഉപയോഗിച്ചതായി തിരിച്ചറിയാനാവില്ലെന്നതാണ് ഹാഷിഷ് ഓയിലിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം.
ബുധനാഴ്ച പുലര്‍ച്ചെയാണ് രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് എക്സൈസ് സംഘം മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിലുമായി പരപ്പില്‍ ഫ്രാന്‍സിസ് റോഡിലെ വെള്ളിപറമ്പ് എൻ.വി.ഹൗസില്‍ അന്‍വറി (44) നെ പിടികൂടിയത്. വിഷുവിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനായാണ് മയക്കുമരുന്ന് എത്തിച്ചത്. മൊത്തമായി മയക്കുമരുന്നു വാങ്ങി ചില്ലറയായി വില്‍ക്കുന്ന രീതിയാണ് അന്‍വറിന്റേത്. അന്‍വര്‍ സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. അന്‍വര്‍ വിജയവാഡയില്‍ എത്തിയ വിവരവും അന്വേഷണസംഘത്തിനു ലഭിച്ചതോടെ സിഐയും സംഘവും പാലക്കാട്ടേക്കു കുതിച്ചു. അന്‍വര്‍ പാലക്കാട്ടുനിന്ന് ബസില്‍ കയറിയതോടെ അന്വേഷണസംഘം പിന്തുടരുകയായിരുന്നു.
അന്‍വറിനു പിന്നില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നതിനും മറ്റും നിരവധി പേര് സഹായികളായുണ്ട്. ഇവരെ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ അന്‍വര്‍ റിമാന്‍ഡിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിനായി അന്‍വറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പും എക്സൈസ് സംഘം മൂന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു.
കോടികളുടെ മയക്കുമരുന്നു കടത്ത് ; അന്വേഷണം സിനിമാ മേഖലയിലേക്ക്
01:26 AM Apr 16, 2021 | Deepika.com