തിരുവനന്തപുരം: കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി ഡയറക്ടറും ദേശീയ നിയമ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ദീർഘകാലം കേരള സർവകലാശാല സെനറ്റ്, സിൻഡിക്കറ്റ് അംഗവുമായിരുന്ന ഡോ. എൻ.നാരായണൻ നായർ (93) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് 12.30-നായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
നെടുമങ്ങാട് താലൂക്കിലെ കോലിയക്കോട് ജനിച്ച അദ്ദേഹം 1955-ൽ നിയമത്തിൽ കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടി. കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യത്തെ ഡോക്ടറേറ്റ് നാരായണൻ നായർക്കായിരുന്നു. 1953 ൽ സിപിഐ അംഗമായി.
ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ, അഡ്വ. നാരായണൻപോറ്റി എന്നിവരെ ഉൾപ്പെടുത്തി 1966-ൽ കേരള ലോ അക്കാദമി പബ്ലിക്ക് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു. 1967-ൽ സൊസൈറ്റിയുടെ കീഴിൽ കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപിച്ചു. അക്കാദമിയിൽ 1988 വരെ പ്രിൻസിപ്പലും മരണംവരെ ഡയറക്ടറുമായിരുന്നു. 50 വർഷത്തിലേറെ കേരള സർവകലാശാല സെനറ്റിലും 30 വർഷം സിൻഡിക്കറ്റിലും അംഗമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാർ കൗണ്സിൽ ഓഫ് കേരള ട്രസ്റ്റ് 2002-ൽ നിയാൽസ് (നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) സ്ഥാപിച്ചു. 2005-ൽ അത് നുവാൽസ് (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) എന്ന നിയമസർവകലാശാലയായി ഉയർത്തിയതോടെ അതിന്റെ വൈസ് ചാൻസലറായി.
കെഎസ്ആർടിസി ഫിനാൻഷൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസറായിരുന്ന പരേതയായ കെ. പൊന്നമ്മയാണ് ഭാര്യ.മക്കൾ: രാജ്നാരായണൻ, നാഗരാജ് നാരായണൻ (സ്പെഷൽ ഗവണ്മെന്റ് പ്ലീഡർ, ഹൈക്കോടതി), ഡോ. ലക്ഷ്മി നായർ. മുൻ എംഎൽഎയും സിപിഎം നേതാവുമായ കോലിയക്കോട് എൻ. കൃഷ്ണൻനായർ സഹോദരനാണ്.
കേരള ലോ അക്കാദമി ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ അന്തരിച്ചു
01:26 AM Apr 16, 2021 | Deepika.com