തിരുവനന്തപുരം: സംസ്ഥാനത്ത് തപാൽ വോട്ട് തുടരുന്നതിനിടെ പോസ്റ്റൽ ബാലറ്റിൽ ഇരട്ടിപ്പ് ഉണ്ടെന്ന പരാതിയിൽ റിപ്പോർട്ട് നൽകാൻ കളക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. രണ്ടു ദിവസത്തിനകം തപാൽ വോട്ട് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേര് പോസ്റ്റൽ ബാലറ്റ് ലഭിക്കേണ്ടവരുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് കളക്ടർമാരോട് പരിശോധിക്കാനാവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പോസ്റ്റൽ വോട്ടിംഗ് സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ നൂറ് ശതമാനം പരിശോധന സാധ്യമാവില്ലെന്ന് കളക്ടർമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ചില ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ വരണാധികാരികളോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശം നൽകി.
ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിരുന്നു. ഇത് ചെയ്യാത്തവർക്കാണു ബാലറ്റ് പോസ്റ്റിൽ അയക്കേണ്ടിയിരുന്നത്. എന്നാൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തിയവർക്കും ബാലറ്റ് തപാലിൽ കിട്ടി. ഇങ്ങനെ പോസ്റ്റൽ വോട്ടിലും ഇരട്ടവോട്ടുണ്ടായി എന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. അതോടൊപ്പം സംസ്ഥാനത്ത് ആവശ്യമുള്ളതിലും രണ്ടു ലക്ഷം പോസ്റ്റൽബാലറ്റുകൾ എന്തിന് അച്ചടിച്ചു എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. പല ജില്ലകളിലും പോസ്റ്റൽവോട്ട് ഇരട്ടിച്ചതായി കണ്ടെത്തിയതായാണ് സൂചന.
തപാൽ വോട്ട്: തെരഞ്ഞെടുപ്പു കമ്മീഷൻ കളക്ടർമാരോട് റിപ്പോർട്ട് തേടി
01:26 AM Apr 16, 2021 | Deepika.com