കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്റെ ഹര്‍ജികളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നു വിധി പറയും. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഹർജികളിൽ ഏപ്രില്‍ 13നു വാദം പൂര്‍ത്തിയായിരുന്നു. ഇരു കേസുകളും ഹൈക്കോടതി റദ്ദാക്കിയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും. അന്വേഷണം ഉപേക്ഷിക്കേണ്ടി വരും. അന്വേഷണം അനുവദിച്ചാല്‍ ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ ക്രൈംബ്രാഞ്ചിന് നടപടികളുമായി മുന്നോട്ടു പോകാനാവും. ഹര്‍ജിക്കാരനടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യാം.
സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, ഹൈക്കോടതി വിധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ചിന്റെ വിധി എതിരായാൽ ഇഡിക്ക് അപ്പീല്‍ നല്‍കാനാവും. സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി പാടില്ലെന്നും സന്ദീപിന്റെ പരാതിയെത്തുടര്‍ന്നുള്ള കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കാനും ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
01:25 AM Apr 16, 2021 | Deepika.com