കോഴിക്കോട്: മംഗളൂരു ബോട്ടപകടത്തിനു കാരണം കപ്പല്‍ ബോട്ടിലിടിച്ചതാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. ബോട്ട് കപ്പല്‍ ചാലിലേക്ക് കയറിയിട്ടില്ല. കൂടാതെ സംഭവസമയം സ്രാങ്ക് ഉറങ്ങി പോയതാണെന്ന പ്രചാരണം തെറ്റാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
കപ്പല്‍ ബോട്ടിലിടിക്കുന്ന സമയത്ത് സ്രാങ്ക് ബോട്ട് നിയന്ത്രിക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നുണ്ട്. സംഭവസമയത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. മഴയെതുടര്‍ന്ന് സ്രാങ്കിന് ദൂരത്തേക്കുള്ള കാഴ്ചയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. എന്നാല്‍ റഡാര്‍ സംവിധാനമടക്കമുള്ള കപ്പല്‍ ഗതിമാറ്റാതെ ബോട്ടില്‍ വന്നിടിക്കുകയായിരുന്നുവെന്നും ബോട്ടുടകള് അറിയിച്ചു.
കപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മത്സ്യത്തൊഴിലാളികളുടെ വീഴ്ചയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കാണാതായ തൊഴിലാളികളെ കണ്ടെത്തുന്നതിനു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഓള് കേരള ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലില്‍ പ്രേമന് ആവശ്യപ്പെട്ടു.
അതേസമയം കാണാതായ ഒന്‍പത് മത്സ്യതൊഴിലാളികള്‍ക്കു വേണ്ടി ഇന്നും പരിശോധന തുടരുന്നുണ്ട്. മഴപെയ്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കാബിനകത്തേക്ക് കയറിയിരുന്നു. കപ്പല്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ടതിനാൽ കാബിനിലുള്ളിലുള്ളവര് അവിടെ തന്നെ കുടുങ്ങി പോവാനുമാണ് സാധ്യതയെന്ന് ബോട്ടുടമകള്‍ വ്യക്തമാക്കി. ബോട്ടിനുള്ളില്‍ കയറി പരിശോധിക്കാന്‍ മുങ്ങല്‍ വിദഗ്ധരും കോസ്റ്റ്ഗാര്‍ഡും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബോട്ട് മുങ്ങിയാല്‍ അതിനുള്ളിലെ വല വെള്ളത്തില്‍ മുഴുവനായും നിറഞ്ഞു നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കാറുണ്ട്. മാത്രമല്ല ബോട്ട് ഇപ്പോള്‍ പൂര്‍ണമായും കടലിനടിയിലേക്ക് താഴ്ന്നിട്ടുണ്ട്.
മംഗളൂരു പുറംകടലില്‍ നിന്ന് 51 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ഇവിടെ 70 മീറ്റര്‍ ആഴമുണ്ട്. കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡും ഫിഷറീസും ഉര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ട്. കാസര്‍ഗോട്ടു നിന്നുള്ള കോസ്റ്റല്‍ പോലീസും കേരള തീരത്ത് 12 നോട്ടിക്കല്‍ മൈല്‍ അകലെ പരിശോധന നടത്തുന്നുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടാവുന്നത്. അപകടത്തില്‍ മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. തമിഴ്നാട് കുളച്ചല്‍ സ്വദേശിയും ബോട്ടിലെ സ്രാങ്കുമായ അലക്സാണ്ടര്‍ (41), ബംഗാള്‍ സ്വദേശി മാണിക്ദാസ് (32), അലക്സാണ്ടറിന്റെ അമ്മാവന് ദാസ് (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് അയച്ചു. ബേപ്പൂര്‍ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ള ‘റബാ’ബോട്ടാണ് അപകടത്തില്‍പെട്ടത്.
മംഗളൂരു ബോട്ടപകടം ; കപ്പൽ ബോട്ടിലിടിക്കുകയായിരുന്നു: മത്സ്യത്തൊഴിലാളികള്‍
01:25 AM Apr 16, 2021 | Deepika.com