ജലീലിന്റെ രാജിക്കായി സിപിഎമ്മിൽ സമ്മർദം മുറുകവേ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ രാജിവയ്ക്കാൻ ഫോണിലൂടെ ജലീലിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനുമായി ജലീൽ ചർച്ച നടത്തി. ജലീലിന്റെ ഗണ്മാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ രാജിക്കത്ത് കൈമാറി. രാജി കൊടുത്ത വിവരം ഒരു മണിയോടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണു ജലീൽ അറിയിച്ചത്.
കേസ് ഇന്നലെ ഹൈക്കോടതി പരിഗണിക്കാനിരിക്കേയായിരുന്നു അപ്രതീക്ഷിത രാജി. എന്നാൽ, ഈ സമയം ജലീൽ എവിടെയുണ്ടെന്ന കാര്യത്തിൽ ആർക്കും വ്യക്തതയുണ്ടായില്ല. മാധ്യമങ്ങൾക്കു മുന്നിലെത്താനും അദ്ദേഹം തയാറായില്ല. മുഖ്യമന്ത്രിയുടെ കവറിംഗ് ലെറ്റർ സഹിതമുള്ള മന്ത്രിയുടെ രാജി ഒരു മണിക്കൂറിനുള്ളിൽ ഗവർണർക്കു കൈമാറി. രണ്ടോടെ രാജി അംഗീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ജലീൽ വഹിച്ചിരുന്ന ഉന്നതവിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്നു വ്യക്തമാക്കി ഉത്തരവിറക്കി.
ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷവകുപ്പിനു കീഴിലുള്ള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ബന്ധുവായ കെ.ടി. അദീബിന് 2018ൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസായിരുന്നു ആരോപണം ഉന്നയിച്ചത്. പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ മാസങ്ങൾക്കുള്ളിൽ അദീബ് പഴയ തസ്തികയിലേക്കു മടങ്ങി.
എന്നാൽ, നിയമനം ചോദ്യംചെയ്തു ഫിറോസ് ഹൈക്കോടതിയെയും വി.കെ. ഷാഫി ലോകായുക്തയെയും സമീപിച്ചു. ലോകായുക്ത കേസിലെ ഉത്തരവാണ് കെ.ടി. ജലീലിനു വിനയായത്.
കെ.ടി. ജലീലിന്റെ ഹര്‍ജി മാറ്റി; ലോകായുക്താ വിധിക്കു സ്റ്റേയില്ല
കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ മന്ത്രിസ്ഥാനത്തുനിന്നു നീക്കണമെന്ന ലോകായുക്തയുടെ വിധി ചോദ്യംചെയ്തു കെ.ടി. ജലീല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് കെ. ബാബു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഒന്നര മണിക്കൂറോളം ഹർജിയിൽ വാദം കേട്ടു. ലോകായുക്തയുടെ വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി നിയമിച്ച മന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും ആണെന്നു ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ ഒമ്പതിനു ലോകായുക്ത വിധി പറഞ്ഞത്. ഇന്നലെ വാദം നടക്കുന്നതിനിടെ ജലീല്‍ രാജിവച്ചെങ്കിലും ഈ വിവരം കോടതിയിലെത്തിയില്ല. ലോകായുക്തയുടെ വിധി വന്നശേഷവും ജലീല്‍ മന്ത്രിയായി തുടരുകയാണോയെന്നു ഹര്‍ജിയില്‍ വാദം കഴിഞ്ഞ ഘട്ടത്തില്‍ ഡിവിഷന് ബെഞ്ച് ചോദിച്ചു. മന്ത്രിസ്ഥാനത്തിരിക്കെയാണു ഹര്‍ജി നല്‍കിയതെന്നു ജലീലിന്റെ അഭിഭാഷകന് മറുപടി നല്കി.
സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹനും ജലീലിന്റെ വാദങ്ങളെ പിന്തുണച്ചു. ജലീലിനെതിരേ ലോകായുക്തയില്‍ പരാതി നല്കിയ എടപ്പാള്‍ സ്വദേശി വി.എം. മുഹമ്മദ് ഷാഫി ഹര്‍ജിയെ എതിര്‍ത്തു.
“എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെന്പുന്നവർക്ക് ആശ്വസിക്കാം’’
തിരുവനന്തപുരം: “എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെന്പുന്നവർക്ക് ആശ്വസിക്കാം’’എന്ന വാചകത്തോടെയാണ് മന്ത്രിസ്ഥാനത്തുനിന്നുള്ള രാജി തീരുമാനം അറിയിച്ചുകൊണ്ടുള്ള കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നിശിതമായി വിമർശിച്ചുകൊണ്ടുള്ളതാണ് ജലീലിന്റെ പോസ്റ്റ്. ധാർമികത ഉയർത്തിപ്പിടിച്ചാണു രാജിയെന്നും അതിൽ പറയുന്നു.
രാജിയോടെ വേട്ടയ്ക്ക് താത്കാലികമായെങ്കിലും ശമനമാകുമെന്നു കരുതുന്നതായും പോസ്റ്റിൽ പറയുന്നു.