തിരുവനന്തപുരം: രണ്ടര വർഷത്തോളം പ്രതിരോധിച്ചു നിന്നതിനു ശേഷമാണ് ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുന്നത്. 2018 നവംബർ രണ്ടിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് ബന്ധുനിയമന ആരോപണം ഉയർത്തുന്നത്. കെ.ടി. ജലീൽ ബന്ധുവായ കെ.ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ എംഡി ആയി നിയമിക്കാൻ ചട്ടങ്ങൾ മറികടന്ന് ഇടപെട്ടു എന്നായിരുന്നു ഫിറോസിന്റെ ആരോപണം. മന്ത്രിക്കെതിരേ യൂത്ത് ലീഗ് ഹൈക്കോടതിയെയും വിജിലൻസിനെയും ലോകായുക്തയെയും സമീപിച്ചു.
പ്രതിപക്ഷം മന്ത്രിക്കെതിരേയുള്ള ആരോപണം ഏറ്റെടുത്തു. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധമുയർത്തി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ഭരണപക്ഷവും ജലീലിനു പ്രതിരോധമൊരുക്കി.
യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ചു എന്നും അപേക്ഷ സ്വീകരിക്കാതെ ബന്ധുവിനു ഡപ്യൂട്ടേഷൻ നിയമനം നൽകി എന്നുമായിരുന്നു ആരോപണം. എന്നാൽ യോഗ്യരായവരെ കിട്ടാത്തതിനാൽ കോർപറേഷന്റെ ആവശ്യപ്രകാരം അദീബ് അപേക്ഷ നൽകിയതാണെന്നും അതിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മന്ത്രിയുടെയും സർക്കാരിന്റെയും പക്ഷം. നിയമനം വിവാദമായതോടെ നവംബർ 13 ന് അദീബ് രാജിവച്ചു.
2019 ഫെബ്രുവരി എട്ടിന് ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോട് ലോകായുക്ത ആവശ്യപ്പെട്ടു. ഇതിനിടെ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമനത്തിൽ അപാകതയില്ലെന്നും മുൻവർഷങ്ങളിലെ വായ്പാക്രമക്കേടുകളിൽ നടപടിയെടുക്കുന്നതു തടയാനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം ഉയർത്തുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ തുടർനടപടി വേണ്ടെന്നു തീരുമാനിച്ചതായി വിജിലൻസും കോടതിയെ അറിയിച്ചു. പൊതുപ്രവർത്തകർക്കെതിരായ അന്വേഷണത്തിനു മുൻകൂർ അനുമതി വേണ്ടതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറിയോട് അനുമതി തേടിയിരുന്നെന്നും പരിശോധനയോ അന്വേഷണമോ ആവശ്യമില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടറെ അറിയിച്ചിരുന്നെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
ഈ ഘട്ടത്തിൽ പരാതിക്കാരനായ പി.കെ. ഫിറോസ് ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. ഉചിതമായ മറ്റു ഫോറങ്ങളിൽ പരാതി നൽകാൻ തീരുമാനിച്ചു എന്ന് അറിയിച്ചാണ് പരാതി പിൻവലിച്ചത്. തുടർന്ന് മന്ത്രി കെ.ടി. ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഗവർണറെ സമീപിച്ചെങ്കിലും 2019 സെപ്റ്റംബർ ആറിന് ഗവർണർ അപേക്ഷ തള്ളി. അതോടെ കെട്ടടങ്ങിയെന്നു കരുതിയിരുന്ന ബന്ധുനിയമന വിവാദമാണ് ലോകായുക്ത ഉത്തരവോടെ വീണ്ടും സജീവമായത്.
ഈ മാസം ഒന്പതിനാണ് ജലീൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തി എന്നു ലോകായുക്ത കണ്ടെത്തിയത്. മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു വിധിച്ച ലോകായുക്ത തുടർനടപടിക്കായി ഉത്തരവ് മുഖ്യമന്ത്രിക്കു കൈമാറുകയും ചെയ്തു. ലോകായുക്ത വിധിക്കെതിരേ ജലീൽ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാജി വയ്പ്പിക്കാൻ ഇന്നലെ തീരുമാനിക്കുകയായിരുന്നു.
രണ്ടര വർഷം പൊരുതി; പിടിച്ചു നിൽക്കാനാവാതെ രാജി
01:23 AM Apr 14, 2021 | Deepika.com