തിരുവനന്തപുരം: വോട്ടെണ്ണലിനായി കാത്തിരിക്കുന്നതിനിടയിൽ കേരളത്തിൽ ഒരു മന്ത്രിക്കും മുമ്പു സ്ഥാനം രാജിവയ്ക്കേണ്ടി വന്നിട്ടില്ല. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള സമയത്തു രാജിവച്ച ആദ്യ മന്ത്രിയായി തീരുകയാണ് ബന്ധു നിയമന കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. അതും പൊതുപ്രവർത്തക അഴിമതി തടയുന്നതിനു നിയോഗിച്ച ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ.
ലോകായുക്ത ഉത്തരവിന്റെയോ നിരീക്ഷണത്തിന്റെയോ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരു മന്ത്രിയും രാജിവച്ച ചരിത്രമില്ല. എന്നാൽ, ലോകായുക്തയ്ക്കു മുൻപു സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന പൊതു പ്രവർത്തക അഴിമതി നിരോധന കമ്മീഷന്റെ പരാമർശത്തിന്റെ പേരിൽ മുൻപ് ഒരു മന്ത്രിക്കു രാജി വയ്ക്കേണ്ടി വന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന എക്സൈസ് മന്ത്രി എൻ. ശ്രീനിവാസിന്. ബാർ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ കമ്മീഷന്റെ പരാമർശത്തിനു വിധേയനായ എസ്ആർപി പ്രതിനിധിയായിരുന്ന ശ്രീനിവാസ് 1986 മേയ് 30ന് രാജിവച്ചു.
എന്നാൽ, ബന്ധുനിയമനം നടത്തിയ കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിറങ്ങി നാലാം ദിവസമാണു കെ.ടി. ജലീലിന് മന്ത്രിപദവി ഒഴിയേണ്ടി വന്നത്.
ഭരണത്തിന്റെ അവസാന നാളുകളിൽ മന്ത്രിപദം രാജിവച്ച നിരവധി പേരുണ്ടെങ്കിലും വോട്ടെടുപ്പു കഴിഞ്ഞു വോട്ടെണ്ണലിനായി കാത്തിരിക്കുന്നതിനിടയിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി, സർക്കാരിന് പ്രത്യേക അധികാരമില്ലാത്ത സമയത്തു രാജിവയ്ക്കുന്ന ഏക മന്ത്രിയായി ജലീൽ. പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കുന്ന അഞ്ചാം മന്ത്രി.
കെ. ഇന്ദ്രജിത്ത്
വോട്ടെണ്ണൽ കാത്തിരിക്കുന്നതിനിടെ മന്ത്രിയുടെ ആദ്യ രാജി
01:23 AM Apr 14, 2021 | Deepika.com