കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ മന്ത്രി സ്ഥാനത്തുനിന്നു തന്നെ നീക്കണമെന്ന ലോകായുക്തയുടെ വിധി ചോദ്യം ചെയ്തു മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു.
ലോകായുക്തയുടെ വിധിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണു ഹര്‍ജിയിലെ ഇടക്കാല ആവശ്യം. ഹൈക്കോടതി ഹര്‍ജി ഇന്നു പരിഗണിക്കും. നടപടിക്രമങ്ങള്‍ പാലിക്കാതെ ലോകായുക്ത വിധി പറഞ്ഞതു നിയമപരമല്ലെന്നു പ്രഖ്യാപിക്കണം, മന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ റദ്ദാക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ജലീല്‍ തന്റെ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ എടപ്പാള്‍ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി നല്കിയ പരാതിയില്‍ കഴിഞ്ഞ ഒമ്പതിനാണു ലോകായുക്ത വിധി പറഞ്ഞത്.
മന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നു വിലയിരുത്തിയാണു മന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്ന ശിപാര്‍ശ സര്‍ക്കാരിനു ലോകായുക്ത നല്‍കിയത്. എന്നാല്‍, പരാതി നിലനില്‍ക്കുമോയെന്നു പരിശോധിക്കാതെയും ലോകായുക്ത നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമുള്ള വിധി നിയമവിരുദ്ധമാണെന്നു കെ.ടി. ജലീലിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
പരാതിയില്‍ പ്രാഥമികാന്വേഷണമോ റെഗുലര്‍ അന്വേഷണമോ നടത്താതെയാണു ലോകായുക്ത വിധി പറഞ്ഞത്. വാക്കാലുള്ള വാദം മാത്രമാണു ലോകായുക്ത പരിഗണിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ നിയമനവും യോഗ്യതാ നിര്‍ണയവും ലോകായുക്ത നിയമപ്രകാരമുള്ള അന്വേഷണത്തിനു പുറത്തുള്ള വിഷയമാണ്. ലോകായുക്ത ഇതില്‍ ഇടപെടരുതായിരുന്നു. ഹര്‍ജി നിലനില്‍ക്കുമോയെന്നു പരിശോധിക്കാതെയാണു വിധി പറഞ്ഞത്. ബന്ധു നിയമനമെന്ന പരാതി ഹൈക്കോടതിയും ഗവര്‍ണറും നേരത്തെ പരിഗണിച്ചു തള്ളിയതാണ്.
വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല, ലോകായുക്ത വിധി പറഞ്ഞത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തു ലോകായുക്തയുടെ വിധി റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ മുഖ്യആവശ്യം. മധ്യവേനലവധി തുടങ്ങിയതിനാല്‍ ഇന്ന് അവധിക്കാല ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
ബന്ധു നിയമനം : ലോകായുക്ത വിധി ചോദ്യംചെയ്ത് ജലീല്‍ ഹൈക്കോടതിയിൽ
01:36 AM Apr 13, 2021 | Deepika.com