കണ്ണൂർ/കോഴിക്കോട്: കെ.എം. ഷാജി എംഎൽഎയുടെ കണ്ണൂർ ചാലാടുള്ള വീട്ടിൽ കോഴിക്കോടുനിന്നുള്ള വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഷാജിക്കെതിരേ കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട്ടിലും കണ്ണൂർ ചാലാട്ടെ വീട്ടിലും ഒരേസമയം റെയ്ഡ് നടത്തിയത്.
രാവിലെ എട്ടോടെ കണ്ണൂരിലെ വീട്ടിൽ പരിശോധനയ്ക്കായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നുവെങ്കിലും വീട് പൂട്ടിയനിലയിലായിരുന്നു. വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉച്ചയോടെ വീടിന്റെ താക്കോൽ എത്തിച്ചുനൽകുകയായിരുന്നു. വിജിലൻസ് പരിശോധന നടക്കുന്നതറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരെ ഗേറ്റടച്ച് തടഞ്ഞു. പിടികൂടിയ പണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജിലൻസ് പുറത്തുവിട്ടിട്ടില്ല.
ഷാജിയുടെ തിരുവനന്തപുരം സബ് ട്രഷറി, മറ്റ് ബാങ്കുകള്‍, ഭാര്യയുടെ അക്കൗണ്ട്, സ്വത്തുവിവരങ്ങള്‍ എന്നിവ പരിശോധിച്ചു. പരാതിക്കാരനിൽ നിന്നും 25 സാക്ഷികളിൽ നിന്നും തെളിവെടുത്ത വിജിലന്‍സ് 36 രേഖകള്‍ പരിശോധിച്ചു. ശമ്പളമായി 17.05 ലക്ഷവും ഡിഎയായി 19.12 ലക്ഷവുമടക്കം 36.17 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നു കൈപ്പറ്റിയതായും കോഴിക്കോട് മാലൂര്‍ക്കുന്നില്‍ ഭാര്യയുടെ പേരിലുള്ള വീടിന് 1.62 കോടി രൂപ ചെലവായെന്നും മറ്റ് വരുമാനമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും കണ്ടെത്തിയിരുന്നു.
എംഎല് എ ആയശേഷം 2011 ജൂണ്‍ ഒന്നു മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളും മറ്റുമടങ്ങിയ രേഖകളാണ് വിജിലന്‍സ് പരിശോധിച്ചിരുന്നത്. ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ആകെ ചെലവാക്കിയത് 32.19 ലക്ഷം രൂപയും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവില്‍ വാങ്ങി. മൊത്തം സ്വത്തും ചെലവും കൂട്ടിയാല്‍ 2.36 കോടി രൂപയാകും. വരുമാനവുമായി താരതമ്യപ്പെടുത്തുന്പോള് 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നും ഇത് അനധികൃത മാര്‍ഗത്തിലാണെന്ന് കരുതുന്നതായുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഷാജി വരവില്‍ക്കവിഞ്ഞ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷല്‍ യൂണിറ്റിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് ഷാജിക്കെതിരേ സ്വന്തം നിലയ്ക്ക് കേസെടുക്കാന്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതോടെ എസ്പി വിജിലന്‍സ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. കേസെടുക്കാന്‍ അനുമതി ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പു കഴിയും വരെ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.
അനധികൃ ത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിനു ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് സ്പീക്കര്‍ നേരത്തെ തന്നെ അനുമതി നല്‍കിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനം രേഖയിലുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പിയുടെ നേൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 28 തവണ നടത്തിയ വിദേശ യാത്രകളെപ്പറ്റി അന്വേഷണം വേണമെന്നും വിശദ അന്വേഷണമാവാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പണത്തിനു കൃത്യമായ രേഖയുണ്ടെന്നു ഷാജി
കണ്ണൂർ: കണ്ണൂർ ചാലാടുള്ള തന്റെ വീട്ടിൽനിന്ന് വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ.എം. ഷാജി. പണം തന്റെ ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവച്ചതാണ്.
പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണിതെന്ന് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപപോലുമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
കെ.എം. ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചു
01:36 AM Apr 13, 2021 | Deepika.com