ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ജെ. ചാക്കോ ചങ്ങനാശേരിയിൽനിന്നു നിയമസഭയിലെത്തിയതു മൂന്നുവട്ടം. 1965, 1970, 1977 വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 1979ൽ സി.എച്ച്. മുഹമ്മദ്കോയ മന്ത്രിസഭയിൽ റവന്യു, എക്സൈസ്, ട്രാൻസ്പോർട്ട്, സഹകരണ വകുപ്പുകളുടെ മന്ത്രിയായി. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പെസഹാ വ്യാഴം പൊതുഅവധി ദിവസമായി പ്രഖ്യാപിച്ചത്.
ചങ്ങനാശേരി എസ്ബി കോളജിൽനിന്നു ബിഎയും എറണാകുളം ലോ കോളജിൽനിന്നു നിയമബിരുദവും നേടിയ ചാക്കോ, 1962ൽ ചങ്ങനാശേരി മുനിസിപ്പൽ കൗണ്‍സിലിലേക്കും 1964ൽ മുനിസിപ്പൽ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. 1965ൽ മുൻസിപ്പൽ ചെയർമാനായിരിക്കെയാണ് എംഎൽഎയായത്.
മിൽമ ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗം, ഇൻഷ്വറൻസ് കമ്മിറ്റി മെംബർ, പെറ്റീഷൻ കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ നിയമസഭാ കമ്മിറ്റികളിൽ പ്രവർത്തിച്ചു.
ചങ്ങനാശേരി ബാറിലെ പ്രമുഖ അഭിഭാഷകനും ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ അംഗവുമായിരുന്നു. പുത്തൻപുരാണം: ഒരു നിയമസഭാ സാമാജികന്റെ ഓർമക്കുറിപ്പ് എന്നപേരിൽ പുസ്തകവും രചിച്ചിട്ടുണ്ട്.
കെ.ജെ. ചാക്കോ: ചങ്ങനാശേരിയിൽനിന്ന് മൂന്നുവട്ടം എംഎല്‍എ
01:36 AM Apr 13, 2021 | Deepika.com