തൃശൂർ: തപാൽ വോട്ടിന് അപേക്ഷിച്ചവർക്ക് ഇനിയും തപാൽ വോട്ടെത്തിയില്ല. എന്നാൽ ബൂത്തിൽ പോയി വോട്ടു ചെയ്തവർക്കു വീട്ടിലേക്കു തപാൽ വോട്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ ഇരട്ടവോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിക്കൊടുത്തിരിക്കുന്നത്. എന്നാൽ ബൂത്തിൽ പോയി വോട്ടുചെയ്യാത തപാൽ വോട്ടിന് അപേക്ഷിച്ചവർക്കാകട്ടെ ഇതുവരെ വന്നിട്ടുമില്ല. ഇവരുടെ വോട്ടുകൾ നഷ്ടമാകുന്ന സാഹചര്യമാണിപ്പോൾ.
ആരൊക്കെ തപാൽ വോട്ടിനപേക്ഷിച്ചു, ആരൊക്കെ നേരിട്ടുവന്നു വോട്ടു ചെയ്തു എന്നതിന്റെ യഥാർഥ കണക്ക് ഇല്ലാത്തതാണു പ്രശ്നങ്ങൾക്കു കാരണമായത്. തപാൽ വോട്ടിന് അപേക്ഷിച്ച ഉദ്യോഗസ്ഥരോട് അതതു മണ്ഡലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ബൂത്തിൽ പോയി വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് പല ഉദ്യോഗസ്ഥരും ബൂത്തുകളിൽ പോയി വോട്ടു ചെയ്തു. എന്നാൽ, ഇങ്ങനെ വോട്ടു ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ യഥാസമയം തപാൽ വോട്ട് അയയ്ക്കുന്ന വിഭാഗത്തിനു കൈമാറിയില്ല.
അതിനാൽ ബൂത്തിൽ വോട്ടു ചെയ്തവർക്കും തപാൽ വോട്ട് അയച്ചു. ബൂത്തിലെത്തി വോട്ടു ചെയ്യാത്തവരിൽ ചിലർക്കാകട്ടെ തപാൽ വോട്ടിന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. ഇരട്ടിപ്പ് പുറത്തുവന്നതോടെ തപാൽ വോട്ടുകൾ അയയ്ക്കുന്നതും നിർത്തലാക്കിയതാണ് വോട്ടുചെയ്യാത്ത ഉദ്യോഗസ്ഥർക്കു വോട്ടു നിഷേധിക്കാൻ കാരണമായിരിക്കുന്നത്. ആരൊക്കെ, എവിടെയൊക്കെ വോട്ടു ചെയ്തുവെന്ന് യാതൊരു നിശ്ചയവുമില്ലാത്ത നിലയിലാണിപ്പോൾ.
വോട്ടിംഗ് ദിനത്തിൽ എണ്പതു കഴിഞ്ഞവർ വോട്ടു ചെയ്യാൻ വന്നപ്പോൾ തപാൽ വോട്ട് ചെയ്തവരാണെന്നു പറഞ്ഞു പലരെയും ബൂത്തിനുള്ളിൽ നിർത്തിയിരുന്നു. പിന്നീട് ഇവർ വോട്ടു ചെയ്തിട്ടില്ലെന്നു ബൂത്ത് ഏജന്റുമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യക്തമാക്കിയതോടെയാണ് വോട്ടു ചെയ്യിച്ചത്. വീടുകളിൽ പ്രായമായവർ ആരൊക്കെ വോട്ടു ചെയ്തുവെന്ന കണക്കുപോലും പോളിംഗ് ഉദ്യോഗസ്ഥരുടെ കൈയിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയക്കാരും നാട്ടുകാരുമൊക്കെ പറയുന്നതു കേൾക്കേണ്ട ഗതികേടിലായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ.
വോട്ട് ചെയ്തവർക്കു തപാൽ വോട്ട്; ചെയ്യാത്തവർക്ക് ഇല്ല
01:00 AM Apr 13, 2021 | Deepika.com