കൊച്ചി: സംരക്ഷിത വനമേഖലയില്‍ ആരാധന നടത്താന്‍ മതവിഭാഗങ്ങള്‍ക്ക് അനിയന്ത്രിതമായ അവകാശങ്ങളില്ലെന്നു ഹൈക്കോടതി. റിസര്‍വ് വനമേഖലയിൽ അതിക്രമിച്ചു കടന്നു നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ നീക്കാന്‍ വനം അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റീസ് എന്‍. നഗരേഷ് വിശദീകരിച്ചു. ബോണക്കാട് വനമേഖലയിലെ കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് കല്ലാര്‍ സ്വദേശി സുകുമാരന്‍ കാണിയും തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രനും നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് തീരുമാനം.
ബോണക്കാട് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആരാധന നടത്താനും കുരിശുകള്‍ സ്ഥാപിക്കാനും അനുമതി തേടി പള്ളി വികാരി ജി. ക്രിസ്തുദാസ് നല്കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചു ഹൈക്കോടതി തീര്‍പ്പാക്കി.
കുരിശുകള്‍ സ്ഥാപിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നെന്നും ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയെന്നും ഹര്ജിക്കാരന് അവകാശപ്പെട്ടു. തുടര്‍ന്നാണു സര്‍ക്കാരിനെ സമീപിക്കാനും ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഹര്ജിക്കാരന് അവകാശമുണ്ടെന്നു വ്യക്തമാക്കി ഈ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.
വനമേഖലയില്‍ ആരാധനയ്ക്ക് അനിയന്ത്രിതമായ അവകാശങ്ങൾ ഇല്ലെന്നു ഹൈക്കോടതി
01:00 AM Apr 13, 2021 | Deepika.com