തിരുവനന്തപുരം: ന്യൂനപക്ഷവികസന കോർപ്പറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ അദീബിനെ നിയമിക്കാനായി നിലവിലുള്ള യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടേയും അറിവോടെ.
അദീബിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയൽ 2016 ഓഗസ്റ്റ് ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ കാണുകയും ഒപ്പുവയ്ക്കുകയും ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അദീബിനെ സർക്കാർ സ്ഥാപനത്തിലേക്ക് ഡപ്യൂട്ടേഷനിൽ നിയമിക്കുന്നതിന്റെ നിയമപരമായ പ്രശ്നങ്ങൾ ന്യൂനപക്ഷവകുപ്പ് സെക്രട്ടറിയും പൊതുഭരണ സെക്രട്ടറിയും ചൂണ്ടിക്കാണിച്ചിരുന്നു. മന്ത്രിസഭയുടെ പരിഗണനയിൽ ഈ വിഷയം വരണമെന്ന നിർദേശവും ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരുന്നു. മന്ത്രിസഭയാണ് മുൻകാലങ്ങളിൽ യോഗ്യത നിശ്ചയിച്ചിരുന്നതെന്നും അതിനാൽ യോഗ്യതകളിൽ മാറ്റം വരുത്തുന്നത് മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കണം എന്നായിരുന്നു പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ നിർദേശം.
ഇക്കാര്യം മന്ത്രി കെ.ടി ജലീലിനെ അറിയിക്കുകയും ചെയ്തു.
എന്നാൽ യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ മാത്രമേ ഉള്ളൂ എന്നതിനാൽ മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി അംഗീകരിച്ചാൽ മതിയെന്നുമായിരുന്നു മന്ത്രി ജലീൽ ഇതു സംബന്ധിച്ചുള്ള ഫയലിലെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും ഈ നിർദേശം അംഗീകരിച്ചാണ് അദീബിനു നിയമനത്തിനുള്ള അവസരമൊരുക്കിയത്.
ഇതിനിടെ ജലീലിനെതിരേയുള്ള ലോകായുക്ത വിധിയിൽ തുടർനടപടി സംബന്ധിച്ചു സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചു. ലോകായുക്ത വിധി പകർപ്പ് ഇന്ന് ലഭിക്കും. തുടർന്ന് നിയമോപദേശം തേടാനാണ് തീരുമാനം. ലോകായുക്തയ്ക്ക് നിരീക്ഷണങ്ങൾ നടത്താനല്ലാതെ, വിധി പ്രഖ്യാപിക്കാൻ അവകാശമുണ്ടോ എന്നതിലാണ് സർക്കാർ നിയമവ്യക്തത തേടുന്നത്. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിൽ ലോകായുക്തയ്ക്ക് ഇത്തരത്തിൽ വിധി പ്രസ്താവിക്കാൻ പറ്റുമോ എന്നും പരിശോധിക്കും.
ബന്ധു നിയമനം : ഫയൽ മുഖ്യമന്ത്രിയും കണ്ടു
02:00 AM Apr 12, 2021 | Deepika.com