തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള തപാൽ ഇരട്ട വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടു ചില മണ്ഡലങ്ങളിലെ വരണാധികാരികൾക്കു ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക കണ്ടെത്തൽ.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശ പ്രകാരം ജില്ലാ കളക്ടർമാർ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ജീവനക്കാരുടെ തപാൽ ബാലറ്റുമായി ബന്ധപ്പെട്ടു കൃത്യവിലോപമുണ്ടായതായി കണ്ടെത്തലുണ്ടായത്.
പ്രത്യേക കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്ത സർക്കാർ ജീവനക്കാരിൽ ചിലർക്ക് വീണ്ടും തപാൽ ബാലറ്റുകൾ ലഭിച്ചത്, ഗുരുതര വീഴ്ചയായാണു വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പു ജോലിയുള്ള ജീവനക്കാർക്ക് പ്രത്യേക കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യേണ്ടവരുടെ പ്രത്യേക പട്ടിക നിയോജക മണ്ഡലം വരാണാധികാരികളുടെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു.
ഇവിടെയെത്തി വോട്ട് ചെയ്യുന്നവരെ മാർക്ക് ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താത്തവരുടെ പ്രത്യേക പട്ടിക തയാറാക്കാനായിരുന്നു നിർദേശം. ഇവിടെയെത്തി വോട്ട് ചെയ്യാത്തവർക്കായി തപാൽ ബാലറ്റ് പേപ്പർ അയയ്ക്കാനായിരുന്നു നിർദേശം.
എന്നാൽ, ഈ ലിസ്റ്റ് തയാറാക്കുന്നതിൽ ചില വരണാധികാരികൾക്കും ഉപ വരണാധികാരികൾക്കും വീഴ്ചയുണ്ടായതായാണു കണ്ടെത്തൽ. ഇതു മനഃപൂർവമാണോ, സാങ്കേതികവും മനുഷ്യസഹജവുമായ വീഴ്ചയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്.
ഇതു സംബന്ധിച്ച ജില്ലാ കളക്ടർമാരുടെ റിപ്പോർട്ട് ഇന്നു ലഭിക്കും. കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എത്രത്തോളം ഇരട്ട തപാൽ വോട്ടർമാരുണ്ടന്നതിന്റെ കണക്ക് അടുത്ത ദിവസങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ടേക്കും. എന്നാൽ, ഇരട്ട വോട്ട് പൂർണമായി തടയുന്നതിനുള്ള നടപടിയും കമ്മീഷന് വിശദീകരിക്കേണ്ടി വരും. ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരേയും കടുത്ത നടപടിയുണ്ടാകും.
തപാൽ ഇരട്ട വോട്ട്: ഗുരുതര വീഴ്ചയെന്നു കണ്ടെത്തൽ
02:00 AM Apr 12, 2021 | Deepika.com